അടിമാലി; അമ്മയെ കുറിച്ച് അസത്യം അശ്ലീലം കലർത്തി സംസാരിച്ചത് ചോദ്യം ചെയ്തതിനാണ് ഹോട്ടൽ തൊഴിലാളിയെ സുഹൃത്ത് മർദ്ദിച്ചുകൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തൽ.

മാങ്കുളം ആനക്കുളം ഓസം റസ്റ്റോറന്റിൽ പാചക തൊഴിലാളിയായിരുന്ന കോട്ടയം പനച്ചിക്കാട് വാതുക്കാട്ടിൽ ജോയി (61) യെ കൊലപ്പെടുത്തിയ സംഭവത്തിന്റെ അന്വേഷണ റിപ്പോർട്ടിലാണ് പൊലീസ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. സംഭവത്തിൽ കൊല്ലപ്പെട്ട ജോയിയുടെ സുഹൃത്ത് ആനക്കുളം സ്വദേശി പുനംകുടിപുത്തൻവീട് വിനോദ് (വിനു -35) മൂന്നാർ സിഐ മനോജ്, എസ് ഐ ടി എം സൂഫി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തിരുന്നു.

ഏതാനും ദിവസങ്ങളായി ജോയി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഈ മാസം 21ന് ആയിരുന്നു സംഭവം നടന്നത്. ഹോട്ടൽ അവധിയായതിനാൽ ഹോട്ടലിലെ കിടപ്പുമുറിയിൽ നിന്നും വിനോദ് സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചതായി സമീപവാസികൾ പറയുന്നു. തുടർന്ന് മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് സംഘട്ടനത്തിൽ കലാശിച്ചത്.

പിടിവലിക്കിടെ വിനു നെഞ്ചിലും വയറിലും മാറി മാറി ചവിട്ടി. ഇതിനെത്തുടർന്ന് മൂന്ന് വാരിയെല്ലുകൾ ഒടിഞ്ഞു. കുടലും പണഅടവുമെല്ലാം വേർപെട്ട അവസ്ഥയിലുമായി. മരണം ശേഷം നടന്ന പോസ്റ്റുമോർട്ടത്തിലാണ് ആന്തരീകമായി ഉണ്ടായ പരിക്കുകളെക്കുറിച്ചുള്ള വിവരം പുറത്തുവന്നത്. കാഴ്ചയിൽ പുറമെ പരിക്കുകളൊന്നും ഇല്ലാത്തതിനാൽ മരണം സംഭവിച്ചത് മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ എന്നുപോലും സംശയം ഉയർന്നിരുന്നു.

സംഭവത്തെ തുടർന്ന് പിറ്റേന്നു തന്നെ വിനോദിനെ മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകശ്രമ കുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കിയ ഇയാളെ പിന്നീട് മുട്ടം ജയിലിലേക്ക് മാറ്റിയിരുന്നു. മൂന്നാറിൽ നിന്നുള്ള പൊലീസ് സംഘം കോട്ടയം മെഡിക്കൽ കോളേജിൽ എത്തി പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറിൽ നിന്നും വിവരങ്ങൾ തേടിയതോടെയാണ് വിനുവിന്റെ ക്രൂരത പുറത്തായത്. ഇതോടെ കുറ്റപത്രത്തിൽ കൊലപാതക ശ്രമം എന്നുള്ളത് മാറ്റി കൊലപാതകക്കുറ്റം ചുമത്തുത്തുമെന്ന് പൊലീസ്് അറിയിച്ചു.