ന്യൂഡൽഹി: രാജ്യത്ത് അഞ്ചാം തലമുറ (5ജി) ടെലികോം സേവനങ്ങൾ നടപ്പാക്കുന്നതിനെതിരെ ബോളിവുഡ് താരം ജൂഹി ചൗള കോടതിയെ സമീപിച്ചു. റേഡിയോ ഫ്രീക്വൻസി റേഡിയേഷനെതിരേ അവബോധം സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കുന്ന അവർ, 5 ജി നടപ്പാക്കുന്നതിനെതിരെ ഡൽഹി ഹൈക്കോടതിയിലാണ് ഹർജി ഫയൽ ചെയ്തത്. സാങ്കേതികവിദ്യയ്ക്ക് എതിരല്ലെന്നും എന്നാൽ പരിസ്ഥിതിക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് പ്രധാനമാണെന്നും ഹർജിയിൽ പറയുന്നു. 5 ജി സാങ്കേതിക വിദ്യ അപകടകരവും ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്നും വിശ്വസിക്കാൻ മതിയായ കാരണമുണ്ടെന്നും ഹർജി ചൂണ്ടിക്കാണിക്കുന്നുണ്ട്.

'സാങ്കേതിക രംഗത്തെ മുന്നേറ്റത്തിന് ഞങ്ങൾ എതിരല്ല. വയർലെസ് ആശയവിനിമയ സംവിധാനങ്ങളടക്കം സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയ ഉൽപ്പന്നങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നു. നൂതന ഉപകരണങ്ങൾ ഉപയോഗിക്കുമ്പോഴും, വയർലസ് ഉപകരണങ്ങളിൽ നിന്നും നെറ്റ് വർക്ക് ടവറുകളിൽ നിന്നുമുള്ള റേഡിയോ ഫ്രീക്വൻസി വികിരണത്തെക്കുറിച്ചുള്ള സ്വന്തം ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷം ഞങ്ങൾ നിരന്തരമായ ആശയക്കുപ്പത്തിലാണ്. വികിരണം അങ്ങേയറ്റം അപകടകരവും ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്നും വിശ്വസിക്കാൻ ഞങ്ങൾക്ക് മതിയായ കാരണമുണ്ട്.' - ജൂഹി ചൗള പറഞ്ഞു.

5 ജി സാങ്കേതികവിദ്യ മനുഷ്യനും മൃഗങ്ങൾക്കും പക്ഷികൾക്കും സുരക്ഷിതമാണെന്ന് സാക്ഷ്യപ്പെടുത്താൻ ബന്ധപ്പെട്ട വകുപ്പിനോട് നിർദേശിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജൂഹി ചൗളയുടെ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ഇത് നടപ്പാക്കുന്നത് സംബന്ധിച്ച് പഠനം ആവശ്യമാണെന്നും ഹർജിയിൽ പറയുന്നു. ഇത് സംബന്ധിച്ച് പഠനങ്ങൾ നടന്നിട്ടില്ലെങ്കിൽ കാര്യക്ഷമമായ പഠനങ്ങൾ നടത്തണമെന്നും അവരുടെ വക്താവ് ആവശ്യപ്പെട്ടു.

ജസ്റ്റിസ് സി. ഹരിശങ്കറിന്റെ ബഞ്ചാണ് ഇന്ന് വിഷയം പരിഗണിച്ചത്. എന്നാൽ കേസിൽനിന്ന് പിന്മാറിയ ജസ്റ്റിസ് സി. ഹരിശങ്കർ, ഇത് ഡൽഹി ഹൈക്കോടതിയുടെ മറ്റൊരു ബഞ്ചിന് വിട്ടു. കേസിൽ ജൂൺ 2ന് വീണ്ടും വാദം കേൾക്കും.

മൊബൈൽ ബ്രോഡ്ബാൻഡ് നെറ്റ് വർക്കുകളിലെ ഏറ്റവും പുതിയ സേവനമാണ് 5 ജി. പ്രധാനമായും ലോ, മിഡ്, ഹൈ-ഫ്രീക്വൻസി എന്നിങ്ങനെ മൂന്ന് ബാൻഡുകളിലാണ് 5 ജി പ്രവർത്തിക്കുന്നത്, ഇവയ്‌ക്കെല്ലാം അവരുടേതായ ഉപയോഗങ്ങളും പരിമിതികളും ഉണ്ട്. മികച്ച നെറ്റ് വർക്ക് വേഗതയും കരുത്തും പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 2018-ൽ തന്നെ ഇന്ത്യ 5 ജി സേവനങ്ങൾ എത്രയും വേഗം ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നു.