ഓട്ടാവോ: കാനഡയിൽ മൂന്നാം തവണയും ജസ്റ്റിൻ ട്രൂഡോ അധികാരത്തിലേക്ക്. വാശിയേറിയ തിരഞ്ഞെടുപ്പാണ് നടന്നതെങ്കിലും ജസ്റ്റിൻ ട്രൂഡോ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.കവല ഭൂരിപക്ഷമില്ലെങ്കിലും ട്രൂഡോയുടെ ലിബറൽ പാർട്ടി അധികാരത്തിലെത്തുമെന്ന് ഉറപ്പിച്ചു. ഒറ്റക്ക് ഭൂരിപക്ഷം ഇല്ലാത്തതുകൊണ്ട് തന്നെ ട്രൂഡോയുടെ ലിബറൽ പാർട്ടിക്ക് അധികാരത്തിലെത്താൻ മറ്റു പാർട്ടികളുടെ സഹായം തേടേണ്ടി വരും.

338 അംഗ പാർലമെന്റിൽ 170 സീറ്റുകളായിരുന്നു കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. എന്നാൽ 158 സീറ്റുകളിലാണ് ലിബറൽ പാർട്ടി മുന്നേറ്റം നടത്തിയതെന്നാണ് വിവരം. എന്നാൽ ഇപ്പോഴും വോട്ടെണ്ണൽ നടന്നു കൊണ്ടിരിക്കുന്നു എന്നാണ് റിപ്പോർട്ട്. അവസാന റൗണ്ടിൽ എത്തിയതിനാൽ തന്നെ ഇനി കേവല ഭൂരിപക്ഷത്തിന് സാധ്യതയിലെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.കൺസർവേറ്റീവ് പാർട്ടിയാണ് ലിബറൽ പാർട്ടിയുടെ പ്രധാന എതിരാളികൾ.

കോവിഡ് പ്രതിസന്ധിയോടെ മുഖം മങ്ങിയ ട്രൂഡോ പാർലമെന്റ് തിരഞ്ഞെടുപ്പ് നേരത്തെയാക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് ക്യാനഡയിൽ തെരഞ്ഞെടുപ്പ് നടന്നത്. സർക്കാരിന് രണ്ടുവർഷം കൂടി കാലാവധിയുള്ളപ്പോൾ പെട്ടെന്ന് കഴിഞ്ഞ മാസം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ ജനങ്ങളും എതിർ പാർട്ടികളും ചോദ്യം ചെയ്തിരുന്നു. ഇതിന് പുറമെ കോവിഡിനിടെയുള്ള തിരഞ്ഞെടുപ്പ് പല കോണിൽ നിന്നും വൻ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇത് ഗുണം ചെയ്തില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം വിജയം ഉറപ്പിച്ചതിന് പിന്നാലെ ജനങ്ങൾ മറുപടിയുമായി ജസ്റ്റിൻ ട്രൂഡോ രംഗത്ത് വന്നു.ട്വിറ്ററിലൂടെയായിരുന്നു ട്രൂഡോയുടെ നന്ദി പ്രകടനം.'നന്ദി കാനഡ - നിങ്ങളുടെ വോട്ട് രേഖപ്പെടുത്തിയതിന്, ലിബറൽ പാർട്ടിയോടുള്ള വിശ്വാസത്തിന്, നല്ലൊരു ഭാവിക്ക്. കോവിഡുമായുള്ള പോരാട്ടം അവസാനിപ്പിക്കാൻ പോവുകയാണ്. എല്ലാവർക്കും വേണ്ടിയിട്ട് കാനഡയെ മുന്നോട്ട് നയിക്കാൻ പോവുകയാണ്.' ട്രൂഡോ ട്വീറ്റ് ചെയ്തു.