ന്യൂഡൽഹി: ചൈനീസ് നിരീക്ഷണത്തെ കേന്ദ്രസർക്കാർ ഗൗരവത്തോടെ കാണണം എന്നാവശ്യപ്പെട്ടു കെ സി വേണുഗോപാൽ. രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയുമടക്കം രാജ്യത്തെ പതിനായിരത്തോളം പേരെ ചൈനീസ് കമ്പനി നിരീക്ഷിക്കുന്നുവെന്ന വിഷയം പാർലമെന്റിൽ വേണുഗോപാൽ ഉന്നയിച്ചു. ഗൗരവമേറിയ വിഷയമാണെന്നും സർക്കാർ പ്രതികരിക്കണമെന്നും സഭയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടർന്ന് ചൈനീസ് നിരീക്ഷണം ഗൗരവകരമാണന്നും തുടർനടപടികൾ എന്തു വേണമെന്ന് ആലോചിക്കണമെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി.

ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം തുടരുന്നതിനിടെയാണ് ചൈനീസ് കമ്പനി ഇന്ത്യയെ നോട്ടമിടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ് നാഥ് സിങ്, സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ് ഡേ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങി തന്ത്രപ്രധാന സ്ഥാനങ്ങളിലിരിക്കുന്നവരേയും, കുടുംബാംഗങ്ങളേയും ചൈനീസ് കമ്പനി നിരീക്ഷിക്കുന്നുവെന്നാണ് റിപ്പോർട്ട്.

ചൈനീസ് ഐടി-വ്യവസായ മന്ത്രലായങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഷെൻസെൻ ഡേറ്റ ടെക്‌നോളജിയാണ് നിരീക്ഷണങ്ങൾ നടത്തുന്നത്. ഉന്നത ഉദ്യോഗസ്ഥരും ചില മാധ്യമപ്രവർത്തകരും ചൈന നിരീക്ഷിക്കുന്നവരുടെ പട്ടികയിലുണ്ട്.. സാമൂഹിക മാധ്യമങ്ങളുടെ നിരീക്ഷണമാണ് നടത്തുന്നതെന്നാണ് സൂചന. എന്നാൽ ഫോൺ ചോർത്തൽ,ഇമെയിലുകളിലേക്കുള്ള കടന്നുകയറ്റം തുടങ്ങിയ സൂചനകളൊന്നും റിപ്പോർട്ടിലില്ല.