കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെതിരെ വൻ വെളിപ്പെടുത്തലുമായി ടി പി ചന്ദ്രശേഖരന്റെ വിധവയും ആർഎംപി നേതാവുമായ കെ കെ രമ. ടി.പി.ചന്ദ്രശേഖരൻ വധത്തെക്കുറിച്ച് രവീന്ദ്രന് അറിവുണ്ടായിരുന്നുവെന്നും ഇക്കാര്യങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നുവെന്നും അവർ മനോരമ ന്യൂസിനോട് പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലത്ത് വീടുകൾ കയറി ജോലി വാഗ്ദാനം ചെയ്താണ് രവീന്ദ്രൻ സിപിഎമ്മിനുവേണ്ടി കോഴിക്കോട് വടകര മേഖലയിൽ പ്രചാരണം നടത്തിയത്. പിണറായി വിജയന്റെ ചിത്രം പോസ്റ്ററിൽ വച്ചാൽ സിപിഎമ്മുകാരുടെ വോട്ടു പോലും ലഭിക്കില്ലെന്ന് പാർട്ടിക്ക് ബോധ്യപ്പെട്ടെന്നും അവർ പറഞ്ഞു. വടകര മേഖലയിൽ രവീന്ദ്രന് നിരവധി ബെനാമി ഇടപാടുകളുണ്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അടുത്ത് ചോദ്യം ചെയ്യുന്നത് മുഖ്യമന്ത്രിയെ ആയിരിക്കും. ആരാണ് വിയർക്കാൻ പോകുന്നതെന്ന് അന്നറിയാം. പ്രചാരണത്തിനിറങ്ങാൻ തടസമായി കോവിഡ് കാരണം പറയുന്ന മുഖ്യമന്ത്രിക്ക് കുഞ്ഞനന്തൻ മരിച്ചപ്പോൾ കാണാൻ പോകാൻ കോവിഡ് പ്രശ്നമില്ലായിരുന്നുവെന്നും അവർ പറഞ്ഞു.

യുഡിഎഫും ആർഎംപിയും ഒരുമിച്ച് നിന്നതുകൊണ്ടാണ് സിപിഎം ഇതര രാഷ്ട്രീയ സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം പോലും ലഭിച്ചത്. ചന്ദ്രശേഖരനെ കൊന്നവർക്ക് ആർഎംപിയുടെ പ്രദേശിക നീക്കുപോക്കിനെക്കുറിച്ച് ചോദ്യം ചെയ്യാനുള്ള അർഹതയില്ലെന്നും അവർ പറഞ്ഞു.