തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് തകർച്ചയിൽ നേതൃത്വത്തിനെതിരേ രൂക്ഷ വിമർശവുമായി കെ. മുരളീധരൻ എംപി. തോറ്റാൽ തോറ്റെന്നു പറയണം, അതാണ് അന്തസ്. തോറ്റ ശേഷം ജയിച്ചുവെന്ന് പറഞ്ഞിട്ട് കാര്യമില്ല. കോൺഗ്രസിൽ തൊലിപ്പുറത്തുള്ള ചികിത്സ അല്ല വേണ്ടതെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ തോൽവി അംഗീകരിക്കാതെ വാർത്താ സമ്മേളനം നടത്തിയതിനെ പരസ്യമായി നിരാകരിച്ചാണ് മുരളീധരൻ രംഗത്തെത്തിയത്.

യുഡിഎഫിൽ ഐക്യമില്ല. ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്തെ പോലത്തെ മികച്ച പ്രതിപക്ഷ നേതാക്കന്മാർ ഇന്ന് കോൺഗ്രസിലില്ലെന്നും മുരളീധരൻ ആഞ്ഞടിച്ചു. സംസ്ഥാനത്ത് ബിജെപിയുടെ വളർച്ച കണാതെ പോകരുതെന്നും മുരളീധരൻ പറഞ്ഞു.