കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് കെ. മുരളീധരൻ എംപി. കൊച്ചിയിൽ കോൺഗ്രസിന്റെ 137ാം സ്ഥാപകദിനാഘോഷ ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിക്കെതിരെ മുരളീധരന്റെ വിമർശനമുണ്ടായത്.

'എരണം കെട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയും എന്ന പഴഞ്ചൊല്ല് പോലെയാണ് നമ്മുടെ നാടിന്റെ അവസ്ഥ. ഭരിക്കുന്നവൻ നന്നെല്ലെങ്കിൽ നാടിന് നന്നല്ല എന്ന് രാമായണത്തിലും പറഞ്ഞിട്ടുണ്ട്,' മുരളീധരൻ പറഞ്ഞു.

കഴിഞ്ഞ ആറ് വർഷമായി മര്യാദക്ക് ഒരു ക്രിസ്തുമസ് ആഘോഷിച്ചോ, ഓണം ആഘോഷിച്ചോ. അതാണ് പറഞ്ഞത്. ഭരിക്കുന്നവൻ കുഴപ്പക്കാരൻ ആണെങ്കിൽ നാട് കുഴപ്പത്തിലാവും. കേരളത്തിൽ മുമ്പും വവ്വാലുകൾ ഉണ്ടായിരുന്നു അന്നൊന്നും നിപ്പ വന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാഷ്ട്രപതിക്ക് ബാത്ത്റൂമിൽ പോകാൻ ഒരു ബക്കറ്റ് വെള്ളമെത്തിക്കാൻ സാധിക്കാത്തവരാണ് കെ റെയിൽ ഇട്ടോടിക്കാൻ പോകുന്നതെന്ന് മുരളീധരൻ കൂട്ടിച്ചേർത്തു. 'ഏത് വി.ഐ.പി വന്നാലും അവരുടെ ആവശ്യത്തിനായി ഒരു താത്കാലിക ടോയ്ലെറ്റ് സ്ഥാപിക്കാറുണ്ട്. അതു പോലൊന്ന് രാഷ്ട്രപതി പങ്കെടുത്ത പൂജപ്പുരയിലെ ഉദ്ഘാടന വേദിയിലും സ്ഥാപിച്ചിരുന്നു. പക്ഷേ വാട്ടർ കണക്ഷൻ മാത്രം കൊടുത്തില്ല. ഇതിന് കാരണമായി കരാറുകാരൻ പറഞ്ഞത് ഷെഡ്ഡുഡാക്കാൻ മാത്രമേ എനിക്ക് പെർമിഷനുള്ളൂ വെള്ളം വയ്ക്കാൻ പറഞ്ഞില്ലെന്നാണ്.

അവസാനം മൂത്രമൊഴിക്കാൻ പോയ രാഷ്ട്രപതിയെ ഇരുപത് മിനിറ്റായിട്ടും കാണാനില്ല. കാരണം എന്താ ബാത്ത്റൂമിൽ വെള്ളമില്ല. അവസാനം ഉദ്യോഗസ്ഥർ ബക്കറ്റിൽ വെള്ളം കൊണ്ടോടുകയായിരുന്നു. എന്നിട്ടാണ് ഇവിടെ കെ റെയിൽ ഇട്ടോടിക്കാൻ പോകുന്നത്. രാഷ്ട്രപതിയുടെ ബാത്ത് റൂമിലേക്ക് വെള്ളമെത്തിക്കാൻ പോലും സാധിക്കാത്ത വിദ്വാന്മാർ ഇവിടെ എന്തു മണ്ണാങ്കട്ടയാണ് ഉണ്ടാക്കാൻ പോകുന്നത്. എന്നിട്ട് ഇവർ പേടിപ്പിക്കുകയാണ് നമ്മളെ,' മുരളീധരൻ കുറ്റപ്പെടുത്തി.

കേരളത്തിൽ നടക്കുന്നത് കമ്യൂണിസ്റ്റ് ഭരണമല്ല പിണറായിസ്റ്റ് ഭരണമാണെന്നും പരിസ്ഥിതിക്ക് വലിയ ദോഷമായിരിക്കും കെ റെയിൽ വരുത്തുകയെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്താനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം ഏക സിവിൽ കോഡിനുള്ള ശ്രമത്തിന് മുന്നോടിയാണെന്നും അദ്ദേഹം ആരോപിച്ചു.