കോഴിക്കോട് : കോൺഗ്രസിൽ ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞെന്നും ആർക്കും എന്തും വിളിച്ചുപറയാനുള്ള സാഹചര്യം ഇനി ഉണ്ടാകില്ലെന്നും കെ. മുരളീധരൻ എംപി. സ്ഥാനമാനങ്ങൾ മെറിറ്റ് അടിസ്ഥാനത്തിൽ മാത്രമാണ്. ഉമ്മൻ ചാണ്ടി നൽകിയ പേരുകൾ അടങ്ങിയ ഡയറി ഉയർത്തിക്കാട്ടിയ കെ. സുധാകരന്റെ നടപടി തെറ്റില്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

നിലവിലുള്ള അപശബ്ദങ്ങളെ പരിഹരിച്ച് പാർട്ടിക്ക് മുന്നോട്ട് പോകാൻ കഴിയും. ചർച്ച ചെയ്യാതെയാണു തീരുമാനങ്ങൾ എടുത്തതെന്നു പറഞ്ഞപ്പോൾ അങ്ങനെയല്ല എന്നു തെളിയിക്കാൻ വേണ്ടിയാണ് സുധാകരൻ ഡയറി ഉയർത്തിക്കാണിച്ചത്. അത് സുധാകരന്റെ ശൈലിയാണ്. താനായിരുന്നുവെങ്കിൽ അങ്ങനെ ചെയ്യില്ലായിരുന്നു. എന്നാൽ എല്ലാ ശൈലികളും കോൺഗ്രസിന് ആവശ്യമാണ്.

പാർട്ടിയിലേക്കു യുവാക്കൾ വരട്ടെ. പാർട്ടിയിൽ സീനിയർ നേതാക്കന്മാരെ പരിഗണിക്കണം. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പറയുന്നത് പാർട്ടി തീർച്ചയായും പരിഗണിക്കും. പ്രായമായവരെ വൃദ്ധസദനത്തിലേക്ക് അയക്കാനും പാടില്ലെന്നതു പുതിയ തലമുറയുടെ ഉത്തരവാദിത്വമാണെന്നും മുരളീധരൻ പറഞ്ഞു.