തിരുവനന്തപുരം: ചാനലുകളിൽ പരസ്യപ്രതികരണം നടത്തിയതിന് കെപിസിസി അദ്ധ്യക്ഷൻ നടപ്പാക്കിയ രണ്ടുപേരുടെ സസ്‌പെൻഷൻ ശരിവച്ച് കെ.മുരളീധരൻ എംപി. നടപടിയെടുത്താൽ എടുത്തതു തന്നെയാണ്. കെപിസിസി പ്രസിഡന്റ് നടപടി എടുത്തിട്ടുണ്ടെങ്കിൽ അതിന് എഐസിസിയുടെ അംഗീകാരം കാണും. എഐസിസിയുടെ അംഗീകാരത്തോടെ ഏതു നടപടി എടുക്കാനുമുള്ള അധികാരം കെപിസിസിക്കുണ്ട്. പാർട്ടി മാറ്റി നിർത്തിയ ആളുകളുടെ വാക്കുകൾ കേൾക്കേണ്ടതില്ലെന്നും കെ.മുരളീധരൻ കോഴിക്കോട് പറഞ്ഞു.

കെ.പി.അനിൽകുമാർ എഐസിസി അംഗമാണെന്ന് ഇപ്പോഴാണ് അറിഞ്ഞതെന്ന് മുരളീധരൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പറയുന്നതു കേട്ട് മറ്റാരും ചാടാൻ നിൽക്കണ്ട. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പാർട്ടിയുടെ പൊതുസ്വത്താണ്. അവർ പറയുന്നത് കോൺഗ്രസ് സ്വീകരിക്കും.

സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ പരസ്യ പ്രതികരണം നടത്തിയതിന് കെ.പി.അനിൽ കുമാറിനെയും കെ. ശിവദാസൻ നായരെയും ശനിയാഴ്ചയാണ് കെപിസിസി പ്രസിഡന്റ് പാർട്ടിയിൽനിന്നു സസ്‌പെൻഡ് ചെയ്തത്. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതിൽ നിന്നും നേതാക്കളെ കെപിസിസി വിലക്കി. ഡിസിസി പട്ടികയടക്കമുള്ള പാർട്ടിയുടെ ആഭ്യന്തര വിഷയങ്ങളിൽ ചാനലുകളിലെ ചർച്ചക്ക് പോകരുതെന്ന് കെപിസിസി നിർദ്ദേശിച്ചു. ഈ വിഷയത്തിലെ പാർട്ടിയുടെ നിലപാട് ഹൈക്കമാൻഡും, സംസ്ഥാന നേതൃത്വവും വ്യക്തമാക്കിക്കൊള്ളാമെന്നാണ് കെപിസിസി നേതൃത്വം പാർട്ടി വക്താക്കൾക്കടക്കം നൽകിയിരിക്കുന്ന നിർദ്ദേശം. വിലക്ക് ലംഘിച്ച് ചാനലുകളിലോ സമൂഹമാധ്യമങ്ങളിലോ പ്രതികരിച്ചാൽ നടപടിയുണ്ടാകുമെന്നും കെപിസിസി വ്യക്തമാക്കിയിട്ടുണ്ട്.

14 ജില്ലകളിലേയും ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക ഇന്നലെ രാത്രി പുറത്തു വന്നതിന് പിന്നാലെ കോൺഗ്രസിൽ വൻ കലഹമാണ് നടക്കുന്നത്. ഡിസിസി പട്ടികയിൽ വേണ്ടത്ര ചർച്ച നടന്നില്ലെന്ന് മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ആരോപിച്ചിരുന്നു.

ഈ വാദം തള്ളി കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപര്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. വിശാല അടിസ്ഥാനത്തിൽ ചർച്ച നടന്നതിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. തീരുമാനം നൂറ് ശതമാനം ശരിയാണ് എന്നോന്നും അവകാശപ്പെടുന്നില്ല. പോരായ്മകൾ പരിഹരിക്കുമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.