ന്യൂഡൽഹി: കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവുമായി കെ മുരളീധരൻ എംപി കൂടിക്കാഴ്ച നടത്തി. നേമം കോച്ച് ടെർമിനൽ പ്രോജക്ട് റദ്ദ് ചെയ്യാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് കൂടിക്കാഴ്ചയിൽ മുരളീധരൻ ആവശ്യപ്പെട്ടു. കെ റെയിൽ പദ്ധതിക കേന്ദ്രത്തിന്റെ അജണ്ടയിൽ പോലമില്ലെന്നാണ് താൻ മനസ്സിലാക്കിയതെന്ന് കൂടിക്കാഴ്ചക്ക് ശേഷം മുരളീധരൻ പറഞ്ഞു .കോവിഡ് കാലത്ത് നിർത്തലാക്കിയ ട്രെയിനുകൾ പുനഃസ്ഥാപപിക്കുമെന്ന് മന്ത്രി ഉറപ്പുതന്നതായും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.

നേമം റെയിൽവേ ടെർമിനൽ പദ്ധതി ഉപേക്ഷിക്കാൻ പ്രധാന കാരണം കേന്ദ്രമന്ത്രി വി.മുരളീധരനാണെന്ന് നേരത്തെ മന്ത്രി വി.ശിവൻകുട്ടി കുറ്റപ്പെടുത്തിയിരുന്നു. പദ്ധതി ഉപേക്ഷിക്കരുതെന്ന് ആവശ്യപ്പെട്ട് ജില്ലയിൽ നിന്നുള്ള മന്ത്രിമാർ കേന്ദ്ര റെയിൽവേ മന്ത്രിയെ കാണുമെന്നും പദ്ധതി പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ട് എൽഡിഎഫ് പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.മലയാളിയായ കേന്ദ്രമന്ത്രിയെന്ന നിലയിൽ മുരളീധരനെ കൊണ്ട് കേരളത്തിന് ഒരു സഹായവും കിട്ടുന്നില്ല. എംപി എന്ന നിലയിൽ ശശി തരൂരും ഒന്നും ചെയ്യുന്നില്ലെന്നും ശിവൻ കുട്ടി പറഞ്ഞിരുന്നു

2011ലെ ബജറ്റിൽ പ്രഖ്യാപിച്ച് 2019ൽ തറക്കല്ലിട്ട 117 കോടിയുടെ പദ്ധതിയാണ് ഉപേക്ഷിച്ചത്. പദ്ധതി വൈകുന്നതിനെ കുറിച്ച് ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന്റെ പശ്ചാത്തലത്തിൽ മെയ് 30ന് ഒരു മെമോറാണ്ടം വഴി പദ്ധതി ഉപേക്ശിച്ചതായി റെയിൽവേ അറിയിച്ചത്.