കണ്ണുർ: മുൻ മന്ത്രിയും എൽ.ജെ.ഡി നേതാവുമായ കെ.പി മോഹനന്റെ പേരിൽ വ്യാജ ഫെയ്‌സ് ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടാൻ ശ്രമിച്ചതായി പരാതി.കഴിഞ്ഞ ദിവസമാണ് ഈ അക്കൗണ്ട് ശ്രദ്ധയിൽപ്പെട്ടത്. കുത്തുപറമ്പ് നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കെ.പി മോഹനന്റെ പേരും ഫോട്ടോയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പയോഗിച്ച പോസ്റ്ററും പണം ആവശ്യപ്പെട്ടുള്ള കുറിപ്പും ഇതിലുണ്ട്.

പ്രസ്തുത അക്കൗണ്ട് നിർമ്മിച്ചവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കെ.പി മോഹനൻ പാനൂർ പൊലിസിൽ പരാതി നൽകി.ഇതിനിടെ കണ്ണൂർ റൂറൽ എസ്‌പി നവനീത ശർമ്മയുടെ വ്യാജ ഫെയ്‌സ് ബുക്ക് പേജുണ്ടാക്കി പണം തട്ടാൻ ശ്രമിച്ചയാളെ തിരിച്ചറിഞ്ഞതായി പൊലിസ് അറിയിച്ചു. എസ്‌പിയുടെ പേര് ' കവർ ഫോട്ടോ, പ്രൊഫൈൽ എന്നിവ യഥാർത്ഥ പേജിലേതു അതേപടി പകർത്തിയതാണെന്ന് സൈബർ പൊലിസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കേരളത്തിന് വെളിയിൽ നിന്നാണ് പേജുണ്ടാക്കിയതെന്നും ആളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു.

കണ്ണുർ ജില്ലാ റൂറൽ പൊലിസ് മേധാവി ഡോ.നവനീത് ശർമ്മയുടെ പേജിലുടെ പണമാവശ്യപ്പെട്ട് സുഹൃത്തുക്കൾക്ക് സന്ദേശമയച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.ഇതിൽ ചിലർ എസ്‌പിയെ വിവരമറിയിച്ചതോടെയാണ് പൊലിസ് അന്വേഷണമാരംഭിച്ചത്. ഈ പേജിൽ കുറെപ്പേരെ ഫ്രണ്ട്‌സാക്കിയിരുന്നു. പിന്നീട് ഐവാണ്ട് ലിറ്റിൽ ഹെൽപ് അർജന്റ് എന്ന സന്ദേശമയക്കുകയായിരുന്നു. കുറച്ചു പണം അത്യാവശ്യമുണ്ടെന്നും നാളെ മടക്കിത്തരുമെന്നുള്ള സന്ദേശമാണ് പേജിലുടെ അയച്ചത്.ഇതിൽ സംശയം തോന്നിയവരാണ് വിവരം പൊലിസിനെ അറിയിച്ചത്.ഇതോടെ ഡി.പി.സി കണ്ണുർ റൂറൽ എന്ന പേരിൽ വ്യാജ ഫെയ്‌സ് ബുക്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ടെന്നും അതിൽ വഞ്ചിതരാകരുതെന്നും കണ്ണുർ റുറൽ പൊലിസ് ഫെയ്‌സ് ബുക്കിലൂടെ അറിയിപ്പു നൽകി.

കഴിഞ്ഞ സെപ്റ്റംബർ എട്ടിന് കണ്ണുർ വിജിലൻസ് ഇൻസ്‌പെക്ടർ ടി.പി.സുമേഷിന്റെ വ്യാജ എഫ്.ബി അകൗണ്ടിലുടെ യും അജ്ഞാർ പണം ആവശ്യപ്പെട്ടിരുന്നു.
സിപിഎം നേതാവും പയ്യന്നുർ മണ്ഡലം സ്ഥാനാർത്ഥിയുമായ ടി. ഐ മധു സുദനന്റെ പേരിലും കണ്ണുർ ആർ.ടി.ഒയുടെ പേരിലും വ്യാജ അകൗണ്ട് നിർമ്മിച്ച് പണം തട്ടാൻ ശ്രമിച്ചുവെന്ന പരാതിയുണ്ടായിരുന്നു.