കൊച്ചി: അന്തരിച്ച കെ.ആർ. ഗൗരിയമ്മയുടെ പേരിലുള്ള ട്രഷറി നിക്ഷേപവും ആലപ്പുഴയിലെ പത്തൊൻപതു സെന്റ് ഭൂമിയുടെ അവകാശവും സഹോദരിയുടെ മകൾ ഡോ. പി.സി. ബീനാകുമാരിക്ക് കൈമാറണമെന്ന് ഹൈക്കോടതി.

അക്കൗണ്ടിൽ നോമിനിയുടെ പേരു വച്ചിട്ടില്ലെന്ന് പറഞ്ഞ് ട്രഷറി അധികൃതർ തുക കൈമാറിയിരുന്നില്ല. ഇതിനെ ചോദ്യം ചെയ്ത് ബീനാകുമാരി നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. 30 ലക്ഷത്തിലേറെ രൂപയാണ് ഗൗരിയമ്മയുടെ പേരിൽ ട്രഷറിയിൽ ഉള്ളത്.

ഭൂമിയും ആലപ്പുഴ, തിരുവനന്തപുരം ജില്ലാ ട്രഷറികളിലുള്ള നിക്ഷേപവും ബീനാകുമാരിക്കുള്ളതാണെന്ന് വിൽപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്. ഗൗരിയമ്മയുടെ ഇളയ സഹോദരിയുടെ മകളാണ് ബീനാകുമാരി. അവസാനകാലം ഗൗരിയമ്മയെ പരിചരിച്ചത് ബീനാകുമാരിയാണ്.