തിരുവനന്തപുരം: കോവിഡ് മഹാമാരികാലത്താണ് കെ ആർ ഗൗരിയമ്മ എന്ന കേരളത്തിന്റെ ചരിത്രവനിത വിട വാങ്ങുന്നത്. ലോക്ക്ഡൗൺ കാലത്ത് ഗൗരിയമ്മ വിട വാങ്ങുമ്പോൾ കേരള ചരിത്രത്തിൽ ആദ്യമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയ നേതാവ് കൂടിയായിരുന്നു അവരെന്നതും ഓർക്കേണ്ട കാര്യമാണ്. ഇക്കാര്യം നിയമസഭാ രേഖകളിലുമുണ്ട്. ഗൗരിയമ്മ 68 വർഷം മുൻപ് തിരുകൊച്ചി നിയമസഭയിൽ നടത്തിയ പ്രസംഗം ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറലാണ്.

ആ പ്രസംഗം ഇങ്ങനെയാണ്:

'മന്തുള്ള വീട്ടിലെ പെണ്ണിന്റെ പേറെടുക്കാൻ പോകുന്ന മിഡ് വൈഫുമാർ ചെയ്യുന്നത് എന്താണെന്നു നിങ്ങൾക്കറിയുമോ, മിസ്റ്റർ ഗോവിന്ദ മേനോൻ (പനമ്പിള്ളി)? വേണ്ട കോളറയുള്ള വീട്ടിൽ? അല്ലെങ്കിൽ വസൂരിയുള്ള വീട്ടിൽ? അവിടെയൊക്കെ പേറ് നടക്കുന്നുണ്ടെന്നെങ്കിലും നിങ്ങൾ അറിയുന്നുണ്ടോ മിസ്റ്റർ ഗോവിന്ദ മേനോൻ?

ഒന്നും വേണ്ട... നാട്ടിൽ കോളറയുണ്ട്, വസൂരിയുണ്ട്, പ്ലേഗുണ്ട് എന്നെങ്കിലും നിങ്ങൾ അറിയുന്നുണ്ടോ? ഇതിനൊക്കെ ഇടയിലൂടെ ഇന്ന് ഓരോ വീട്ടിലും കയറിയിറങ്ങാൻ ധൈര്യം ഈ മിഡ് വൈഫുമാർക്കു മാത്രമേയുള്ളൂ. അവർ നിങ്ങൾ ഭരണക്കാരേപ്പോലെ അറച്ചു നിൽക്കില്ല. ഓരോ വീട്ടിലും പോകും. പക്ഷേ, അവർക്ക് ആഴ്ചയിൽ നാലു നാഴി അരി കൊടുക്കണം എന്നു പറഞ്ഞാൽ നിങ്ങൾ ഖജനാവിനുമേൽ കെട്ടിപ്പിടിച്ചു പൂണ്ടുകിടക്കും.

കുട്ടനാട്ടിലൊക്കെ കോളറയും വസൂരിയും ഓരോ വീട്ടിലും പടർന്നു കയറുകയാണ്. ഒരു വീട്ടിൽ നിന്ന് വേറൊരു വീട്ടിലേക്ക് അതു പകരാതിരിക്കാൻ ആളുകളെ നിങ്ങൾക്കൊന്നു തടഞ്ഞു നിർത്തിക്കൂടേ? പൊലീസിന്റെ ഉച്ചഭാഷിണികൊണ്ട് രോഗമുള്ള വീട്ടിൽ നിന്നാരും പുറത്തിറങ്ങരുതെന്ന് നിങ്ങൾക്കൊന്നു വിളിച്ചു പറഞ്ഞുകൂടേ? ഈ രോഗമൊന്നു നിൽക്കുന്നതുവരെ അകത്തു തന്നെ ഇരിക്കാൻ ആ വീടുകളിൽ ചട്ടംകെട്ടാൻ നിങ്ങൾക്ക് കഴിയാത്തത് എന്തുകൊണ്ടാണ്?

ആളുകൾ പുറത്തിറങ്ങിയില്ലെങ്കിൽ അവർക്ക് കഞ്ഞിക്കുവകയുണ്ടാവില്ല. അരി സർക്കാർ കൊടുക്കണം. അതു നിങ്ങൾക്കു കഴിയില്ല. ഞാൻ ഈ പ്രതിപക്ഷത്തു നിന്ന് പറയുകയാണ്, നിങ്ങൾക്കു വെളിവുണ്ടെങ്കിൽ, ഈ നാടിനോട് എന്തെങ്കിലും ഉത്തരവാദിത്തം ഉണ്ടെങ്കിൽ ചെയ്യാനായി ഒന്നുകൂടി പറയുകയാണ്. രോഗമുള്ള വീട്ടിലെ ആളുകളെ വീട്ടിൽ തന്നെ ഇരുത്തുക. അവർക്കും മിഡ് വൈഫുമാർക്കും സർക്കാർ തന്നെ അരികൊടുക്കുക. അതു നിങ്ങളെക്കൊണ്ടു പറ്റുമോ?'

68 വർഷങ്ങൾക്ക് മുൻപ് തിരു-കൊച്ചി നിയമസഭയിൽ കെ ആർ ഗൗരിയമ്മ നടത്തിയ പ്രസംഗമാണ്. ഒരു പകർച്ചവ്യാധി കാലത്ത് സർക്കാർ എങ്ങനെ പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന പ്രസംഗം.