തിരുവനന്തപുരം: മഹാത്മാ ഗാന്ധി സർവകലാശാലയിലെ ജാതി വിവേചനത്തിനെതിരെ ഗവേഷക വിദ്യാർത്ഥിനി നടത്തുന്ന സമരത്തെ വിമർശിച്ച് പിന്നോക്ക ക്ഷേമമന്ത്രി കെ രാധകൃഷ്ണൻ. ആവശ്യങ്ങൾ അംഗീകരിച്ചിട്ടും സമരവുമായി മുന്നോട്ട് പോകുന്നതിന്റെ താൽപ്പര്യമെന്തെന്ന് മന്ത്രി കെ രാധകൃഷ്ണൻ നിയമസഭയിൽ ചോദിച്ചു.

സർക്കാർ കൃത്യമായി ഇടപെട്ടിട്ടും സമരവുമായി വിദ്യാർത്ഥിനി മുന്നോട്ട് പോകുന്നതിലെ അത്യപ്തിയാണ് മന്ത്രി പ്രകടിപ്പിച്ചത്. വിദ്യാർത്ഥിനിയുടെ സമരം പതിനൊന്നാം ദിവസവും എംജി സർവ്വകലാശാലയ്ക്ക് മുന്നിൽ തുടരുകയാണ്.

വിദ്യാർത്ഥിനിക്ക് ഗവേഷണം പൂർത്തിയാക്കാൻ സാധിക്കാത്തതിൽ പല കാരണങ്ങളുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് വേണ്ടി മറുപടിപറഞ്ഞ മന്ത്രി കെ രാധാകൃഷ്ണൻ വിശദീകരിച്ചു. 2019 ൽ ഗവേഷണ കാലാവധി കഴിഞ്ഞതാണ്. എന്നാൽ ഇതിന് ശേഷവും ഗവേഷണം നടത്താൻ സർവ്വകലാശാല അനുമതി നൽകി. ഇതിനിടെയാണ് അദ്ധ്യാപകൻ നന്ദകുമാറിനെതിരെ പരാതി വന്നത്.

ഉന്നത വിദ്യാഭ്യാസ മന്ത്രി തന്നെ ഇടപെട്ട് നന്ദകുമാറിനെ വകുപ്പിൽ നിന്ന് നീക്കി. എന്നാൽ അദ്ധ്യാപകനെ പിരിച്ചുവിടണമെന്ന ദീപയുടെ ആവശ്യത്തിൽ സർവകലാശാല ചട്ടങ്ങൾക്കനുസരിച്ചേ നടപടി എടുക്കാൻ സാധിക്കുവെന്നും മന്ത്രി പറഞ്ഞു. എന്നാൽ സമരം അവസാനിപ്പിക്കുന്നതിനുള്ള ഉറപ്പുകൾ മാത്രമാണ് നൽകിയതെന്ന് ഗവേഷക വിദ്യാർത്ഥിനി പറയുന്നു.

മന്ത്രിമാരായ വി എൻ വാസവനും ആർ ബിന്ദുവിനുമെതിരെയും ഗവേഷക വിദ്യാർത്ഥിനി ആരോപണങ്ങൾ ഉന്നയിച്ചു. സർവകലാശാലയിലെ അദ്ധ്യാപകനായ നന്ദകുമാറിനെതിരെയുള്ള കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം.നാനോ സെന്റർ ഡയറക്ടർ നന്ദകുമാർ കളരിക്കലിനെതിരായ പരാതി പിൻവലിക്കണമെന്ന് മുന്മന്ത്രി കെ കെ ശൈലജ ആവശ്യപ്പെട്ടതായും പരാതിക്കാരിയായ ഗവേഷക കുറ്റപ്പെടുത്തുന്നു. ഈ കേസിൽ തുടരുകയാണെങ്കിൽ വർഷങ്ങൾ നഷ്ടമാകുമെന്ന് ശൈലജ പറഞ്ഞുവെന്നും ഗവേഷക കൂട്ടിച്ചേർത്തു.

തനിക്ക് നീതി നിഷേധിക്കപ്പെടുകയാണെന്നും, തന്റെ അക്കാദമിക് കരിയറിലെ പത്ത് വിലപ്പെട്ട വർഷമാണ് നഷ്ടമായതെന്നും ആരോപിച്ചാണ് അവർ സർവകലാശാലയ്ക്ക് മുന്നിൽ നിരാഹാരസമരം തുടങ്ങിയത്. ഗവേഷക വിദ്യാർത്ഥിനിയുടെ സമരത്തിൽ ഇടപെടലുണ്ടാകണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടിരുന്നു . പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗവേഷക വിദ്യാർത്ഥിയുടെ നിരാഹാര സമരം പ്രതിപക്ഷം ഏറ്റെടുത്തിരുന്നു. ജാതിപരമായ വിവേചനം നടന്നുവെന്ന് സർവ്വകലാശാല തന്നെ കണ്ടെത്തി. അനുകൂലമായി കോടതി ഉത്തരവിട്ടിട്ടും സർവകലാശാല നടപടി എടുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. ലാബ് തുറന്ന് കൊടുക്കാൻ റിട്ട് നൽകേണ്ട ദുരവസ്ഥയാണ് കേരളത്തിലെന്നും പ്രതിപക്ഷനേതാവ് വിമർശിച്ചു.

201112 അക്കാദമിക് വർഷത്തിലാണ് കണ്ണൂരിൽ നിന്നുള്ള ദളിത് വിദ്യാർത്ഥി എംജി സർവകലാശാലയിൽ പ്രവേശനം നേടിയത്. ഇന്റർനാഷണൽ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ നാനോ സയൻസസ് ആൻഡ് ടെക്‌നോളജിയിൽ അവർ എം ഫിൽ പ്രവേശനം നേടി. അന്ന് മുതൽ താൻ അനുഭവിച്ചത് കടുത്ത ജാതി വിവേചനമെന്ന് അവർ പറയുന്നു. 2 ദളിത് വിദ്യാർത്ഥികളും ഗവേഷകയ്ക്ക് ഒപ്പം എംഫിലിൽ പ്രവേശനം നേടിയിരുന്നു. പക്ഷേ നിന്ദ്യമായ വിവേചനം സഹിക്കാതെ ആ രണ്ട് പേർ കോഴ്‌സ് ഉപേക്ഷിച്ചു. ഇവർ മാത്രം നിശ്ചയദാർഢ്യത്തോടെ പോരാടി. സമാനതകളില്ലാത്ത പീഡനങ്ങളെ അതിജീവിച്ചു. പ്രോജക്ട് ചെയ്യാനുള്ള സൗകര്യം അനുവദിക്കാതെയും ടിസി തടഞ്ഞുവച്ചും സർവകലാശാല അധികൃതർ ആവുന്നത്ര അവരെ ദ്രോഹിച്ചു. നാനോ സയൻസ് ഡയറക്ടർ നന്ദകുമാർ കളരിക്കലിന്റെ നേതൃത്വത്തിലായിരുന്നു ഈ വിവേചനങ്ങളെന്ന് അവർ പറയുന്നു.

പിഎച്ച്ഡി പ്രവേശനം നൽകാതിരിക്കാനും പരമാവധി ശ്രമിച്ചു. പക്ഷേ ഗേറ്റ് യോഗ്യതയുണ്ടായിരുന്നതുകൊണ്ട് അവരുടെ അർഹതയെ തടയാൻ കഴിഞ്ഞില്ല. 2012-ൽ പൂർത്തിയാക്കിയ എം ഫിലിന്റെ സർട്ടിഫിക്കറ്റ് പല കാരണങ്ങൾ നിരത്തി താമസിപ്പിച്ചു. ഒടുവിൽ ഗവേഷകയ്ക്ക് സർട്ടിഫിക്കറ്റ് കിട്ടിയത് 2015-ൽ. സ്വന്തമായി അവർ തയ്യാറാക്കിയ ഡാറ്റ മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു അടുത്ത പീഡനം. പിന്നീട് അതേ ഡാറ്റ മറ്റൊരാളുടെ പേരിൽ പ്രസിദ്ധീകരിച്ചതും ഈ ദളിത് വിദ്യാർത്ഥിക്ക് വേദനയോടെ കാണേണ്ടി വന്നു.

പിഎച്ച്ഡിക്ക് ഇരിപ്പിടം നിഷേധിച്ചും ലാബിൽ പൂട്ടിയിട്ടും ലാബിൽ നിന്ന് ബലമായി ഇറക്കിവിട്ടും പ്രതികാരം. അന്നത്തെ പിവിസി ഷീന ഷുക്കൂറിനോട് പരാതിപ്പെട്ടപ്പോഴുള്ള അനുഭവവും മോശമായിരുന്നു.

2015-ൽ ഗവേഷകയുടെ പരാതി പരിശോധിക്കാൻ രണ്ട് സിൻഡിക്കേറ്റ് അംഗങ്ങൾ അടങ്ങുന്ന സമിതിയെ സർവകാശാല നിയോഗിച്ചിരുന്നു. ഡോ. എൻ. ജയകുമാറും ഇന്ദു കെ എസും അടങ്ങുന്ന സമിതി കണ്ടെത്തിയത് തീർത്തും ഗുരുതരമായ കാര്യങ്ങൾ. ഒരു സർവകാലശാലയിൽ നടക്കാൻ പാടില്ലാത്തത്. ദളിത് ഗവേഷകയ്ക്ക് ഗവേഷണത്തിനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നതിൽ നന്ദകുമാർ കളരിക്കലിന് വീഴ്ച വന്നെന്നും, അവർ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്നുമായിരുന്നു സമിതി കണ്ടെത്തിയത്.

2018 ഡിസംബറിലും 2019 ഫെബ്രുവരിയിലും മാർച്ചിലുമൊക്കെയായി അവർക്ക് അനുകൂലമായ കോടതി ഉത്തരവുകൾ ഉണ്ടായി. പക്ഷേ അതെല്ലാം സർവകലാശാല ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ അവഗണിച്ചു. ഒടുവിൽ ആരോപണ വിധേയനായ അദ്ധ്യാപകനെ നേരിട്ട് വിളിച്ച് ഹൈക്കോടതി ശാസിച്ചു. എന്നിട്ടും ഒന്നുമുണ്ടായില്ല. ആ ഗവേഷകയിപ്പോൾ നീതി നേടി സമരപന്തലിലാണ്.