കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും വിമർശിച്ചതിന് കവി സച്ചിദാനന്ദന് ഫേസ്‌ബുക്ക് വിലക്കേർപ്പെടുത്തി. ഫേസ്‌ബുക്കിന്റെ കമ്മ്യൂണിറ്റി ഗൈഡ് ലൈൻ ലംഘിച്ചുവെന്നാരോപിച്ചാണ് നടപടി.

ഇന്നലെ രാത്രിയാണ് ഫേസ്‌ബുക്ക് വിലക്ക് വന്നതെന്ന് സച്ചിദാനന്ദൻ പറയുന്നു. അമിത് ഷായെയും കേരളത്തിലെ ബിജെപിയുടെ പരാജയത്തെയും കുറിച്ചുള്ള നർമ്മം കലർന്ന ഒരു വീഡിയോയും മോദിയെ ക്കുറിച്ച് ' കണ്ടവരുണ്ടോ' എന്ന ഒരു നർമ്മരസത്തിലുള്ള പരസ്യവും ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തപ്പോഴാണ് വിലക്ക് വന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇവ രണ്ടും തനിക്ക് വാട്സാപ്പിൽ അയച്ചു കിട്ടിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് മുൻപും തനിക്ക് ഫേസ്‌ബുക്കിന്റെ താക്കീത് കിട്ടിയിരുന്നതായി സച്ചിദാനന്ദൻ പറയുന്നു.


'ഏപ്രിൽ 21-ന് ഒരു താക്കീത് കിട്ടിയിരുന്നു- അത് ഒരു ഫലിതം നിറഞ്ഞ കമന്റിനായിരുന്നു. അതിനും മുമ്പും പല കമന്റുകളും അപ്രത്യക്ഷമാകാറുണ്ട്. താക്കീത് നേരിട്ട് ഫേസ്‌ബുക്കിൽ നിന്നാണ് വന്നത്. അടുത്ത കുറി നിയന്ത്രിക്കുമെന്ന് അതിൽ തന്നെ പറഞ്ഞിരുന്നു. മെയ് ഏഴിന്റെ അറിയിപ്പിൽ പറഞ്ഞത് 24 മണിക്കൂർ ഞാൻ പോസ്റ്റ് ചെയ്യുന്നതും കമന്റ് ചെയ്യുന്നതും ലൈക് ചെയ്യുന്നതുമെല്ലാം വിലക്കിയിരിക്കുന്നു എന്നും 30 ദിവസം ഫേസ് ബുക്കിൽ ലൈവ് ആയി പ്രത്യക്ഷപ്പെടരുതെന്നുമാണ്', സച്ചിദാനന്ദൻ പറഞ്ഞു.


വിമർശനങ്ങളെ അടിച്ചമർത്തുന്നതിനെതിരെ Lancet വന്ന ഒരു ലേഖനം പോസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ  You are trying to post something other people on Facebook have found abusive'  എന്ന മെസ്സേജ് ഇപ്പോൾ ഫേസ്‌ബുക്കിൽ നിന്നു ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.