തിരുവനന്തപുരം: നാളികേര വികസന ബോർഡിലെ രാഷ്ട്രീയനിയമനങ്ങൾ കോർപ്പറേറ്റുകളെ സഹായിക്കാനാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സഹകരണ പ്രസ്ഥാനങ്ങളെ അക്രമത്തിലൂടെയും അനധികൃത ഭരണകൂട ഇടപെടലുകളിലൂടയും പിടിച്ചെടുത്തുകൊള്ള നടത്തുകയാണ് ഫാഷിസ്റ്റ് ഭരണകൂടം. രാജ്യത്തെ കാർഷിക വിപണി മുഴുവൻ കോർപ്പറേറ്റുകൾക്ക് പതിച്ച് നൽകാനുള്ള നിയമത്തിനെതിരെ നാളുകളായി വൻ കർഷക പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ തന്നെ കർഷകരെ സഹായിക്കാൻ ലക്ഷ്യമിട്ട് സ്ഥാപിച്ച സംവിധാനങ്ങൾ പിടിച്ചെടുക്കുന്നത് ഭരണകൂട ഭീകരതയാണെന്നും ഇതിനെ കോൺഗ്രസ് സാധ്യമായ എല്ലാ രീതിയിലും ചെറുക്കുമെന്നും സുധാകരൻ പറഞ്ഞു.

കെ സുധാകരന്റെ ഫേസ്‌ബുക്ക് കുറിപ്പ്

: ''കഴിഞ്ഞ ദിവസം പെഗസസ് ഫോൺ ചോർത്തൽ വിഷയത്തിൽ സഭയിൽ പ്രതിപക്ഷ പ്രതിഷേധം കത്തുന്നതിനിടയിൽ നാളികേര വികസന ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് രാഷ്ട്രീയ നിയമനം നടത്താനുള്ള ബിൽ പാസാക്കി. ഇതാദ്യമായല്ല സംഘപരിവാർ രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അവർക്കിഷ്ടമുള്ള നിയമം പാസാക്കി എടുക്കുന്നത്. എന്നാൽ കോകനട്ട് ഡെവലപ്പ്മെന്റ് ബോർഡിനെ കാവിവൽക്കരിക്കുന്നത് കേരളത്തിലെ കേര കർഷകരെ സംബന്ധിച്ച് വലിയ ആശങ്ക ഉയർത്തുന്നതാണ്.

ഗാന്ധിജി മുന്നോട്ട് വെച്ച മഹത്തായ ആശയമാണ് ഗ്രാമ സ്വരാജ്. ഇന്ത്യയിലെ ഗ്രാമങ്ങൾ സ്വയം പര്യാപ്തമാക്കുന്നതിൽ നമ്മെ മുന്നോട്ട് നയിച്ചത് ആ ആശയങ്ങളാണ്. അതിലേക്ക് ഉള്ള വഴിയായിരുന്നു സഹകരണ പ്രസ്ഥാനങ്ങൾ. എന്നാൽ സഹകരണ പ്രസ്ഥാനങ്ങളെ അക്രമത്തിലൂടെയും അനധികൃത ഭരണകൂട ഇടപെടലുകളിലൂടയും പിടിച്ചെടുത്തുകൊള്ള നടത്തുകയാണ് ഫാഷിസ്റ്റ് ഭരണകൂടം. കേരളത്തിൽ ഭരണകൂട ഇടപെടലിലൂടെ മിൽമ ഭരണം പിടിച്ചെടുത്തപ്പോൾ പാർലമെന്റിൽ കേര വികസന ബോർഡ് രാഷ്ട്രീയ നിയമനത്തിലൂടെ പിടിച്ചെടുക്കാൻ വഴിയൊരുക്കുകയാണ് ബിജെപി ചെയ്തത്. ദുരിത കാലത്ത് സഹകരണ പ്രസ്ഥാനങ്ങളാണ് സുസ്ഥിര വികസനം സാധ്യമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കേണ്ടത്. എന്നാൽ ഇവിടെ കാണുന്നത് സഹകരണ പ്രസ്ഥാനങ്ങളിൽ ആശ്രയിച്ചവരെ വഴിയാധാരമാക്കി രാഷ്ടീയ സ്വാർത്ഥലാഭങ്ങൾക്ക് വേണ്ടി കൊള്ള നടത്തുന്ന സർക്കാരുകളെയാണ്.

രാജ്യത്തെ കാർഷിക വിപണി മുഴുവൻ കോർപ്പറേറ്റുകൾക്ക് പതിച്ച് നൽകാനുള്ള നിയമത്തിനെതിരെ നാളുകളായി വൻ കർഷക പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ തന്നെ കർഷകരെ സഹായിക്കാൻ ലക്ഷ്യമിട്ട് സ്ഥാപിച്ച സംവിധാനങ്ങൾ പിടിച്ചെടുക്കുന്നത് ഭരണകൂട ഭീകരതയാണ്. ഇതിനെ കോൺഗ്രസ് സാധ്യമായ എല്ലാ രീതിയിലും ചെറുക്കും.''- സുധാകരൻ പറഞ്ഞു.

അതേസമയം, നാളികേര വികസന ബോർഡിലേക്ക് തന്നെ തെരഞ്ഞെടുത്ത വിവരം സുരേഷ് ഗോപി അറിയിച്ചു. തന്നെ വിശ്വസിച്ച് ഏൽപിച്ച പുതിയ കർത്തവ്യം ഏറ്റവും ഭംഗിയായി നിർവഹിക്കാൻ യോഗ്യമായ പരിശ്രമം നടത്തുമെന്നും വിവരം പങ്കുവച്ച് കൊണ്ട് സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപി പറഞ്ഞത്: ''കേരം സംരക്ഷിക്കാൻ കേരളത്തിൽനിന്ന് ഒരു തെങ്ങുറപ്പ്! ഇന്ത്യയുടെ Coconut Development Boardലേക്ക് ഐകകണ്ഠേന രാജ്യസഭയിൽ നിന്ന് തിരഞ്ഞെടുക്കപെട്ട വിവരം സസന്തോഷം നിങ്ങളെല്ലാവരെയും അറിയിച്ചുകൊള്ളുന്നു. എന്നെ വിശ്വസിച്ച് ഏൽപിച്ച ഈ പുതിയ കർത്തവ്യം ഏറ്റവും ഭംഗിയായി നിർവഹിക്കാൻ ഞാൻ യോഗ്യമായ പരിശ്രമം നടത്തും