തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു മുന്നിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തന്റെ പാർട്ടിയുടെ അസ്തിത്വം പണയം വച്ചെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി.

കേരളത്തിൽ ഭീതിദമായ രീതിയിൽ വർധിച്ചുവരുന്ന സ്ത്രീകൾക്കെതിരായ അക്രമസംഭവങ്ങളിൽ പ്രതികരിച്ച സിപിഐയുടെ വനിതാ ദേശീയ നേതാവ് ആനി രാജയെ വിമർശിക്കുക വഴി സിപിഎമ്മിനോടുള്ള അസാധാരണമായ വിധേയത്വമാണ് സിപിഐ പ്രകടിപ്പിച്ചിരിക്കുന്നത്. മാത്രമല്ല, സംസ്ഥാന സെക്രട്ടറി അഖിലേന്ത്യ സെക്രട്ടറിയെ തിരുത്തുകയാണ്.

ഭരണനേതൃത്വം വഹിക്കുന്ന സിപിഎമ്മിനു സംഭവിക്കുന്ന വീഴ്ചകളെ പൊതുസമൂഹത്തിനു മുന്നിൽ വിമർശിക്കാനും തിരുത്തൽ നടപടികൾ ആവശ്യപ്പെടാനും സിപിഐക്കു മുമ്പ് സാധിച്ചിരുന്നു. ഇടതുപക്ഷമൂല്യം പലപ്പോഴും സിപിഐ ഉയർത്തിപ്പിടിച്ചിട്ടുണ്ട്.

എന്നാൽ ഇന്ന് സിപിഐയുടെ ദേശീയ വനിതാ നേതൃത്വം ക്രമസമാധാന തകർച്ചയും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ശക്തമായ ഭാഷയിൽ വിമർശിച്ചപ്പോൾ, വിമർശിച്ചവരെ തള്ളാനും ഭരണനേതൃത്വത്തെ തലോടാനുമാണ് കാനം തയാറായത്.വർധിച്ചുവരുന്ന സ്ത്രീപീഡനങ്ങളിലും കൊലപാതകങ്ങളിലും കേരള സമൂഹം കടുത്ത ആശങ്കയിലാണ്. നീതിന്യായപീഠങ്ങളും ഇത്തരം വിഷയങ്ങളിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്.

കാനം രാജേന്ദ്രന്റെ നിലപാടുകൾ പരിഷ്‌കൃത സമൂഹത്തിനു യോജിച്ചതല്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.