കോട്ടയം: നഗരസഭയിൽ ബിജെപി പിന്തുണയോടെ യു.ഡി.എഫ് ഭരണം അട്ടിമറിച്ച എൽ.ഡി.എഫ് നിലപാടിൽ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി ആവശ്യപ്പെട്ടു.

വർഗ്ഗീയ ഫാസിസ്റ്റ് സംഘടനകളെ അധികാരത്തിൽ നിന്നും പുറത്ത് നിർത്തിയാണ് കോട്ടയം നഗരസഭയിൽ യു.ഡി.എഫ് ഭരിക്കുന്നത്. കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ വർഗ്ഗീയ ഫാസിസ്റ്റ് രാഷ്ട്രീയം വേരറ്റു പോകുമ്പോൾ ഏതു വിധേനയും ഒരു തിരിച്ചു വരവിന് കൊണ്ടു പിടിച്ച ശ്രമം നടത്തുകയാണ് ആർ.എസ്.എസ്- ബിജെപി സംഘപരിവാര ശക്തികൾ. മാത്രമല്ല കോട്ടയം ജില്ലയിൽ ആനുകാലിക വിവാദവുമായി ബന്ധപ്പെട്ട് വർഗ്ഗീയ ഫാസിസ്റ്റ് രാഷ്ട്രീയത്തിന് ഇടം നേടാൻ കേന്ദ്ര ഗവൺമെന്റിനെ മുൻ നിർത്തി ബിജെപി കരുക്കൾ നീക്കുമ്പോഴാണ് ഇടതുപക്ഷം ബിജെപി സഹായം സ്വീകരിക്കുന്നതെന്ന അപകടകരമായ രാഷ്ട്രീയ ചാണക്യ തന്ത്രത്തെ കേരളം കാണാതെ പോകരുത്.

കോട്ടയം നഗരസഭയിൽ ബിജെപി പിന്തുണയില്ലാതെ ഇടതുപക്ഷത്തിന് അവിശ്വാസ പ്രമേയം പാസ്സാക്കാനാവില്ല. രാഷ്ട്രീയ പിന്നാമ്പുറത്ത് ബിജെപിയുമായി പിന്തുണ ഉറപ്പിച്ചാണ് ഇടതുപക്ഷം ഇന്ന് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ബിജെപിയാണെങ്കിൽ പരസ്യമായി തന്നെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പിണറായി വിജയനും, വിജയരാഘവനും രാഷ്ട്രീയ സദാചാരം എന്നൊന്നുണ്ടെങ്കിൽ കേരളത്തോട് മാപ്പ് പറയാൻ തയ്യാറാവണം. ഊണിലും ഉറക്കിലും ബിജെപിക്കെതിരെ പ്രസംഗിക്കുകയും അധികാരത്തിനു വേണ്ടി പട്ടാപ്പകൽ ബിജെപി പിന്തുണ പരസ്യമായി സ്വീകരിക്കുകയും ചെയ്യുന്ന എൽ.ഡി.എഫ് നിലപാട് രാഷ്ട്രീയ മാന്യതയ്ക്ക് ചേർന്നതല്ല.

ബിജെപിയുടെ പിന്തുണ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടു കൂടിയാണോ എന്ന് അവർ വ്യക്തമാക്കണം. കേരളത്തിലെ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഒരു അധികാര സ്ഥാനങ്ങൾക്കും വർഗ്ഗീയ സംഘടനകളുടെ പിന്തുണ വേണ്ടെന്ന് പരസ്യമായി പ്രഖ്യാപിത നിലപാട് സ്വീകരിച്ച പ്രസ്ഥാനമാണ് യു.ഡി.എഫ്. മതന്യൂനപക്ഷ പിന്തുണ നേടാനും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും രായ്ക്ക്‌രാമാനം ബിജെപിക്കെതിരെ സംസാരിക്കാറുള്ള മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറി വിജയരാഘവനും ഇനിയെങ്കിലും മതേതര കീർവാണ പ്രസംഗങ്ങൾ അവസാനിപ്പിക്കണം.

ഇവരുടെ ഫാസിസ്റ്റ് വിരുദ്ധത തൊലിപ്പുറത്ത് മാത്രമാണ്. കപടമാണ്. അവരുടെ ഉള്ളിലിരുപ്പാണ് ഇപ്പോൾ കോട്ടയം നഗരസഭയിലൂടെ മറ നീക്കി പുറത്തു വന്നിരിക്കുന്നത്. കേവലം ഒരു നഗരസഭാ ഭരണം പിടിച്ചെടുക്കുന്നതിന് വർഗ്ഗീയ ഫാസിസ്റ്റുകളുടെ എച്ചിൽ നക്കുന്ന ഇടതുപക്ഷത്തിന്റെ കപട രാഷ്ട്രീയം കേരളം തിരിച്ചറിയണം. കാനത്തെപ്പോലുള്ള വലിയ ഇടതുപക്ഷ ബുദ്ധിജീവികൾ ഇനിയും പിണറായി വിജയനെ ന്യായീകരിക്കുമോയെന്നറിയാൻ താല്പര്യമുണ്ട്. മതേതര കേരളത്തിൽ നാളെ നിങ്ങളുടെ സ്ഥാനം ചവറ്റുകുട്ടയായിരിക്കുമെന്നും കെ.സുധാകരൻ ഓർമ്മിപ്പിച്ചു.