കണ്ണുർ: ഷുഹൈബ് വധക്കേസിൽ ഹൈക്കോടതി വിധിക്കെതിരെ താൻ പ്രസംഗിച്ച വാക്കുകളിൽ ഉറച്ചു നിൽക്കുന്നുവെന്ന് കെ.സുധാകരൻ എംപി.കണ്ണുരിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.താൻ ജഡ്ക്കിക്കെതിരെയല്ല വിധിക്കെതിരെയാണ് പറഞ്ഞത്. അന്നത്തെ വിധി തെറ്റാണെന്നു ഇപ്പോഴും വിശ്വസിക്കുന്നതായി സുധാകരൻ പറഞ്ഞു ശുഹൈബ് വധക്കേസിലുണ്ടായ ഹൈക്കോടതി വിധി മ്‌ളേച്ഛമാണെന്നായിരുന്നു സുധാകരൻ വി ശേഷിപ്പിച്ചിരുന്നത്.

ഇതിനിടെ ഹൈക്കോടതിക്കെതിരെ പ്രസംഗിച്ചതിന് കോടതിയലക്ഷ്യ നടപടി നേരിടുന്ന കണ്ണുരിലെ രണ്ടാമത്തെ നേതാവായി കെ.സുധാകരൻ മാറി.നേരത്തെ പാതയോര പൊതുയോഗം നിരോധിച്ചതിന് ഹൈക്കോടതി ജഡ്ജിയെ ഏതാനും ചില ശുംഭന്മാർ എന്നു വിളിച്ചതിന് ഇപ്പോഴത്തെ സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ തടവ് ശിക്ഷ അനുഭവിച്ചിരുന്നു.ഇതിന് സമാനമായ സംഭവമാണ് ഇപ്പോൾ സുധാകരനെതിരെ യുമുണ്ടായിരിക്കുന്നത്.

കെ.സുധാകരൻ എംപി.ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ അഡ്വക്കേറ്റ് ജനറൽ അനുമതി നൽകിയിട്ടുണ്ട്. ഷുഹൈബ് വധക്കേസിൽ സുധാകരൻ ഹൈക്കോടതിക്കെതിരെ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് കോടതിയലക്ഷ്യ നടപടി. ഹൈക്കോടതി അഭിഭാഷകനായ ജനാർദ്ദന ഷേണായിയുടെ ഹരജിയിലാണ് ഉത്തരവ്. 2019 ആഗസ്തിലാണ് ഷുഹൈബ് വധക്കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ടുള്ള ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.

ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ കെ.സുധാകരൻ അപകീർത്തികരമായ പരാമർശം നടത്തിയിരുന്നു. കണ്ണൂരിലെ പൊതുയോഗത്തിലായിരുന്നു സുധാകരന്റെ വിവാദ പരാമർശം.ഇത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുധാകരനെതിരെ തുടർ നടപടി സ്വീകരിക്കാൻ അനുമതി തേടി അഡ്വ.ജനാർദ്ദന ഷേണായി എ.ജിയെ സമീപിച്ചത്.കണ്ണുരിലെ അണികളെ ആവേശത്തിലാക്കുന്ന തീപ്പൊരി പ്രാസംഗികരായ നേതാക്കളാണ് സുധാകരനും ജയരാജനും.