തിരുവനന്തപുരം: ഇടുക്കി എൻജിനീയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കൊലപാതക രാഷ്ട്രീയം കെഎസ് യുവിന് വശമില്ലെന്നും എസ്എഫ്‌ഐയാണ് കേരളത്തിലെ സർവകലാശാലകളിൽ അക്രമം നടത്തുന്നതെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

ഇടുക്കിയിൽ എസ്.എഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ടത് എം.എം മണിയുടെയും രാജേന്ദ്രന്റെയും വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിലെന്നാണ് തനിക്ക് ലഭിച്ച വിവരം. താൻ ഇടുക്കിയിലെ കോൺഗ്രസ് നേതാക്കളെ വിളിച്ചിരുന്നു. റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ സുധാകരൻ പറഞ്ഞു.

കെ.എസ്.യുക്കാർ കത്തിയെടുത്ത് എസ്.എഫ്.ഐക്കാരെ കുത്താൻ പോയ ചരിത്രം കേരളത്തിലില്ല. നെഞ്ചത്ത് കൈവെച്ച് തനിക്ക് അത് പറയാൻ കഴിയുമെന്ന് കെ.സുധാകരൻ പറഞ്ഞു. എന്നാൽ എസ്.എഫ്.ഐക്കാർ കൊലപ്പെടുത്തിയ കെ.എസ്.യുക്കാരുടെ മൺകൂനകൾ കേരളത്തിലുടനീളം കാണാൻ കഴിയും. അത് ജനങ്ങൾ വിലയിരുത്തി അക്രമികളാരെന്ന് തിരിച്ചറിയട്ടെ.

കേരളത്തിൽ കലാലയങ്ങളിൽ രാഷ്ട്രീയ കൊലപാതകങ്ങളിൽ രക്ത സാക്ഷികളായവരിൽ മഹാഭൂരിപക്ഷവും കെഎസ്‌യുവാണ്. ഇന്ന് മഹാരാജാസ് കോളേജിനകത്ത് എസ്എഫ്ഐയുടെ പുറത്തു നിന്നുള്ള ഗുണ്ടകൾ, കയറി അവിടത്തെ കെഎസ് യു വിന്റെ കുട്ടികളെ മർദ്ദിച്ച് പത്ത് പേർ ആശുപത്രിയിലാണ്. ആരാണ് അക്രമകാരികളെന്ന് കേരളത്തിന് വിലയിരുത്താൻ കഴിയണം.

കെഎസ് യുവും കോൺഗ്രസും എവിടെയാണ് കൊലപാതകത്തിന് ആഹ്വാനം ചെയ്തതെന്ന് പറയണം. ഓരോ കലാലയങ്ങളിലും ആരാണ് ആക്രമത്തിന്റെ വക്താക്കൾ എന്ന് പരിശോധിക്കണം. സുധാകരനെ പഴി ചാരുന്നതൊക്കെ അതിനു ശേഷം മതിയെന്നും കെ സുധാകരൻ പറഞ്ഞു.

കലാലയങ്ങളെ നശിപ്പിക്കുന്ന എസ്എഫ്ഐക്ക് ഞങ്ങളെ പഴിചാരാവൻ അർഹതയില്ല. കൊലപാതകം എന്തുകൊണ്ട് നടന്നു എന്ന് പരിശോധിക്കണം. കോളേജിനകത്തെ സാഹചര്യമെന്ത് എന്ന് മാധ്യമങ്ങൾ പരിശോധിക്കണം. 40ാം ളം പേർ കോളേജിനടുത്ത് തമ്പടിച്ച് കെഎസ് യു വിദ്യാർത്ഥികളെ മർദ്ദിച്ചെന്നാണ് എനിക്ക് ലഭിച്ച വിവരം. ഈ കൊലപാതകത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരികയാണ്.

'ഏത് സാഹചര്യത്തിലാണ് കൊലപാതകം നടന്നതെന്ന് അതിനു ശേഷമേ വ്യക്തമാക്കാനാവൂ. ഒരു കാര്യം ഉറപ്പു നൽകുന്നു. ഒരിക്കലും കെഎസ് യുക്കാർ കത്തിയെടുത്ത് എസ്എഫ്ഐക്കാരെ കുത്താനും വെട്ടാനും പോയ ചരിത്രം കേരളത്തിലെ ഒരു കോളേജുകളിലുണ്ടായിട്ടില്ല എന്ന് നെഞ്ചത്ത് കൈ വെച്ച് എനിക്ക് പറയാൻ കഴിയും' കെ സുധാകരൻ പറഞ്ഞു.