തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കെതിരെ തുറന്ന പോരിനുറച്ച് കോൺഗ്രസ്. പദ്ധതിക്കായി സർക്കാർ വാശി കാണിച്ചാൽ യുദ്ധ സന്നാഹത്തോടെ എതിർക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കി. തുടക്കം മുതൽ ഒടുക്കം വരെ കല്ലുകൾ പിഴുതെറിയും. പദ്ധതിയിലെ അഞ്ച് ശതമാനം കമ്മീഷനിൽ മാത്രമാണ് സിപിഎമ്മിന്റെ കണ്ണെന്നാണ് സുധാകരന്റെ ആക്ഷേപം. ക്രമസമാധാന തകർച്ച മുഖ്യമന്ത്രി ക്ഷണിച്ച് വരുത്തരുതെന്നും കെ സുധാകരൻ മുന്നറിയിപ്പ് നൽകി.

ഒരു കാരണവശാലും കെ റെയിൽ നടപ്പാക്കാൻ സമ്മതിക്കില്ലെന്ന് ഉറപ്പിച്ച് പറയുന്നു. പദ്ധതി നടത്തണമെന്ന് മുഖ്യമന്ത്രി വാശിപിടിക്കുന്നത് ലാവലിനെക്കാളും കമ്മീഷൻ കിട്ടും എന്നതുകൊണ്ടാണെന്നാണ് ആരോപണം. സമരമുഖത്തേക്ക് ജനങ്ങളെ കൊണ്ടുവരും. പാക്കേജ് മുഖ്യമന്ത്രിയുടെ ഔദാര്യമല്ല അത് അവകാശമാണ്. സുധാകരൻ നിലപാട് വ്യക്തമാക്കി.

കെ റെയിൽ വേണ്ട എന്ന് തന്നെയാണ് കെപിസിസി നിലപാട്. തന്റേടമുണ്ടെങ്കിൽ മുഖ്യമന്ത്രി ഞങ്ങളെ പദ്ധതി ബോധ്യപ്പെടുത്തട്ടെ. എന്നിട്ട് സംസാരിക്കാമെന്നാണ് സുധാകരന്റെ വെല്ലുവിളി. കെ റെയിൽ സ്ഥാപിച്ച കല്ലുകൾ പിഴുതെറിയുമെന്നും കെ.സുധാകരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സർക്കാർ വാശിയോടെ നീങ്ങിയാൽ കോൺഗ്രസ് യുദ്ധസന്നാഹത്തോടെ നീങ്ങും. സിൽവർലൈനിൽ സിപിഎം ലക്ഷ്യം അഞ്ചു ശതമാനം കമ്മിഷനിലാണ്. വീടുകൾ സന്ദർശിച്ച് കോൺഗ്രസ് പ്രചാരണം നടത്തും. ലഘുലേഖകൾ നൽകി ജനങ്ങളെ ബോധവൽക്കരിക്കുമെന്നും സുധാകരൻ പറഞ്ഞു.

സർക്കാരിന് ആരോടും പ്രതിബദ്ധതയില്ല. ജനങ്ങളുടെ മനസമാധാനം തകർത്ത സംഭവമായി സിൽവർ ലൈൻ മാറി, ട്രാക്ക് പോകുന്ന പരിസരത്തുള്ളവരും പ്രതിസന്ധിയിലാകും. കല്ലിടുന്നത് കോടതിയലക്ഷ്യമാണെന്ന് പറഞ്ഞ കെപിസിസി അധ്യക്ഷൻ കോടതിയെ പോലും ബഹുമാനിക്കാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കുറ്റപ്പെടുത്തി.

വെറും സ്വപ്നം മാത്രമാണിത്, യുദ്ധ സന്നാഹത്തോടെ ഞങ്ങളും നീങ്ങും. കുറ്റികൾ പിഴുതെറിയും. ക്രമസമാധാന തകർച്ച മുഖ്യമന്ത്രിക്ക് വിളിച്ച് വരുത്താം. കടുത്ത നിലപാടാണ് വിഷയത്തിൽ കെപിസിസിയുടേത്. തുടക്കം മുതൽ ഒടുക്കം വരെ കുറ്റികൾ പിഴുതെറിയുമെന്നാണ് ആഹ്വാനം.

കാലഹരണപ്പെട്ട ടെക്‌നോളജിയാണ് സിൽവർ ലൈൻ, ഇ ശ്രീധരനും പരിഷത്തും പദ്ധതിയെ എതിർക്കുന്നു. അഞ്ച് ശതമാനം കമ്മീഷനിലാണ് മുഖ്യമന്ത്രിയുടെ കണ്ണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

പഠനം നടത്തുന്ന ഏജൻസി സർക്കാർ നേരിട്ട് തെരഞ്ഞെടുത്ത ഏജൻസിയാണ് അതുകൊണ്ട് തന്നെ അവരുടെ പഠന റിപ്പോർട്ട് എങ്ങനെയായിരിക്കും എന്ന് ഉറപ്പിക്കാവുന്നതല്ലേയെന്നാണ് സുധാകരന്റെ ചോദ്യം. കോൺഗ്രസിനെ വികസനം പഠിപ്പിക്കാൻ പിണറായി വരണ്ടെന്നും സുധാകരൻ പറഞ്ഞു.