കൊച്ചി: കൊച്ചിയിലെ വാർത്താസമ്മേളനത്തിനിടെ കൈരളി ചാനൽ ലേഖകന്റ ചോദ്യത്തോട് പൊട്ടിത്തെറിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വാട്‌സ് ആപ്പിൽ ചോദ്യം തരുന്നതാരാ? എകെജി സെന്ററിൽ നിന്നാണോ?എ്‌നു ചോദിച്ചാണ് അദ്ദഹം ക്ഷുഭിതനായത്. ചോദിക്കാനുള്ള ചോദ്യം ആരാ തരുന്നത് എകെജി സെന്ററിൽ നിന്നാണോ എന്ന് ചോദിച്ചാണ് കെ സുധാകരൻ ക്ഷുഭിതനായത്.

'നിങ്ങൾക്ക് വാട്‌സ് ആപ്പിൽ ചോദ്യം തരുന്നത് ആരാ? എകെജി മന്ദിരത്തിൽ നിന്നാ? അഴീക്കോട് മന്ദിരത്തിൽ നിന്നാ? ആരാ തരുന്നത്? പത്രക്കാർ പത്രക്കാരുടെ പണിയെടുക്ക് മിസ്റ്റർ. മാധ്യമപ്രവർത്തനം നടത്ത്. നിങ്ങൾ പേടിപ്പിക്കുകയൊന്നും വേണ്ട. അത് വേറെ വച്ചാൽ മതി. പേടിക്കുന്ന ആളൊന്നുമല്ല. മനസ്സിലായില്ലേ? സ്വയം ബുദ്ധിക്ക് ചോദ്യംചോദിക്ക്.

സിപിഎമ്മിന്റെ ഓഫീസിൽ നിന്നുള്ള ചോദ്യത്തിന് ഞാൻ ഉത്തരം പറയണോ? ബിജെപിയുമായി ബന്ധം എനിക്കല്ല. സിപിഎമ്മിനാണ്. എവിടെയാ സിപിഎം ബിജെപിയെ എതിർക്കുന്നത്? ബിജെപിയിൽ നിന്നും സകല ആനുകൂല്യവും പറ്റി മറ്റുള്ളവരുടെ തലയിൽ കെട്ടിവെയ്ക്കാൻ ശ്രമിച്ചാൽ പല്ലും നഖവും ഉപയോഗിച്ച് എതിർക്കും'.

മുഖ്യമന്ത്രിയോട് വ്യക്തിപരമായി അഭിപ്രായ വ്യത്യാസമൊന്നുമില്ല. അക്രമത്തിനോടാണ് എതിർപ്പ്. എന്റെ പത്ത് ഇരുപത്തെട്ട് കുട്ടികളെ വെട്ടിനുറുക്കി കൊന്നപ്പോൾ വിങ്ങിപ്പോയ മനസ്സുമായി നിന്ന രാഷ്ട്രീയ പ്രവർത്തകനാണ്. വികാരമുണ്ടാകും. തിരിച്ച് പിണറായി വിജയന്റെ, സിപിഎമ്മിന്റെ പത്താളുകളെ കൊന്നുകളയാമെന്ന് വിചാരിച്ചിട്ടില്ല. താൻ അക്രമിയല്ല. കൊലപാതകിയാകാൻ ആഗ്രഹിക്കുന്നില്ല. തിരിച്ചടിച്ചിട്ടില്ല. തിരിച്ചുകൊന്നിട്ടില്ലെന്നും സുധാകരൻ അവകാശപ്പെട്ടു.