തിരുവനന്തപുരം: മയക്കുമരുന്ന്‌കേസിൽ ബാംഗൂരിൽ ഇ.ഡി അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കേരള ക്രിക്കറ്റ് അസോസിയേഷനിൽ നിന്നും പുറത്താക്കണമെന്ന് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ബിനീഷിനെ പുറത്താക്കാത്തതിന് കാരണം സാമ്പത്തിക അഴിമതിയിൽ കെ.സി.എയിലെ ചിലർക്കും പങ്കുള്ളതു കൊണ്ടാണ്. സർക്കാരിന്റെ സംവിധാനങ്ങൾ ഉപയോഗിച്ച് കെ.സി.എ പിടിച്ചെടുക്കാൻ ബിനീഷിന്റെ നേതൃത്വത്തിൽ വലിയ നീക്കങ്ങൾ നടന്നു. യു.ഡി.എഫിന്റെ കാലത്തും വലിയ ഇടപാടുകൾ നടന്നെങ്കിലും അഴിമതികൾ അന്വേഷിച്ചില്ല. ടി.സി മാത്യവിന്റെ നേതൃത്വത്തിൽ ഇടക്കൊച്ചി സ്റ്റേഡിയത്തിൽ നടന്ന അഴിമതി ഇടതുപക്ഷവും ഐക്യജനാധിപത്യമുന്നണിയും ചേർന്ന് അട്ടിമറിച്ചു. കണ്ണൂർ ക്രിക്കറ്റ് അസോസിയേഷനിലും ബിനീഷിന്റെ ബിനാമിയുടെ നേതൃത്വത്തിൽ അഴിമതി നടന്നു. വലിയ സാമ്പത്തിക ഇടപാടുകളും ക്രമക്കേടുകളുമാണ് കേരള ക്രിക്കറ്റ് അസോസിയേഷനിൽ നടക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.

ചലച്ചിത്രമേഖലയിലെ ബന്ധം അന്വേഷിക്കണം

ചലച്ചിത്രമേഖലയിൽ ബിനീഷ് പണം മുടക്കിയിട്ടുണ്ട്. മയക്കുമരുന്ന് വിൽപ്പനയിൽ നിന്നും കിട്ടിയ പണം സിനിമാ മേഖലയിൽ എത്തിയിട്ടുണ്ട്. ചില പുതിയ ചലച്ചിത്ര നിർമ്മാതാക്കൾക്ക് ഇതുമായി ബന്ധമുണ്ട്. കോടിക്കണക്കിന് രൂപയുടെ അനധികൃതമായ ഇടപാടുകൾ സിനിമാ മേഖലയിലും നടന്നിട്ടുണ്ട്. ഇതിനെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ബിജെപി സമരശ്യംഖല നവംബർ 1ന്

തിരുവനന്തപുരം: ദേശവിരുദ്ധശക്തികൾക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കുക എന്ന ആവശ്യം ഉന്നയിച്ച് ബിജെപി നടത്തുന്ന സമരശ്യംഖല കേരള പിറവി ദിനമായ നവംബർ ഒന്നിന് നടക്കും. മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ ദേശീയപാതയിലും ദേശീയപാത ഇല്ലാത്ത സ്ഥലങ്ങളിൽ സംസ്ഥാനപാതയിലും 50 മീറ്റർ അകലത്തിൽ 5 പേരാണ് ശ്യംഖലയിൽ പങ്കെടുക്കുക. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സമരശ്യംഖല സംഘടിപ്പിക്കുന്നത്.

സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും ഒ.രാജഗോപാൽ എംഎ‍ൽഎയും തിരുവനന്തപുരത്ത് ശ്യംഖലയ്ക്ക് നേതൃത്വം നൽകും. ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി എറണാകുളത്തും മുതിർന്ന നേതാക്കളായ പി.കെ കൃഷ്ണദാസ്, സി.കെ പത്മനാഭൻ എന്നിവർ കാസർഗോഡ്, കണ്ണൂർ ജില്ലകളിലും പങ്കെടുക്കും. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.സുധീർ കൊല്ലം, ജോർജ് കുര്യൻ പത്തനംത്തിട്ട, സി.കൃഷ്ണകുമാർ പാലക്കാട്, എം ടി രമേശ് കോഴിക്കോട് എന്നിവിടങ്ങളിൽ ശ്യംഖലയിൽ അണിനിരക്കും.