ഇടുക്കി: സ്വന്തം പാർട്ടിക്ക് അകത്തും വിശ്വാസത നഷ്ടപ്പെട്ട മുഖ്യമന്ത്രി രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവ‌റ്റ് സെക്രട്ടറി സി. എം രവീന്ദ്രൻ അന്വേഷണ ഏജൻസികൾക്ക് മുന്നിൽ എത്തിയാൽ മുഖ്യമന്ത്രിയുടെ പങ്കാളിത്തം പുറത്തുവരും. അതിനാലാണ് ആരോഗ്യവകുപ്പ് അന്വേഷണത്തിന് തടസം നിൽക്കുന്നതെന്നും എം.ശിവശങ്കറിന്റെ കാര്യത്തിലും ആരോഗ്യവകുപ്പിന്റെ ഇടപെടലുകളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ അറിവോടെയാണോ ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നത് എന്ന് സംശയമുണ്ടെന്നും അദ്ദേ​ഹം പറഞ്ഞു. പീരുമേട്ടിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.

പിണറായി വിജയൻ നിയമലംഘനങ്ങൾക്ക് കൂട്ടുനിൽക്കുകയാണ്. കിഫ്ബിയുമായി ബന്ധപ്പെട്ട രവീന്ദ്രന്റെയും ശിവശങ്കറിന്റെയും ഇടപാടുകൾ പരിശോധിക്കണം. സി.എം രവീന്ദ്രൻ സമ്പാദിച്ച സ്വത്തുക്കളെല്ലാം അയാളുടെ തന്നെയാണോ എന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ സ്വന്തക്കാരനായ അദ്ദേഹം ആരുടെ ബിനാമിയാണെന്ന് ജനങ്ങൾക്ക് അറിയണം. അഴിമതിക്കെതിരെ ശബ്ദമുയർത്താൻ ബിജെപിക്ക് മാത്രമേ അർഹതയുള്ളൂ.

രണ്ട് മുന്നണികളും അഴിമതിയുടെ കാര്യത്തിൽ ഒരേ തൂവൽ പക്ഷികളാണ്.യുഡി.എഫ് എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ച് ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടുന്നു. തീവ്രവാദ സ്വഭാവമുള്ള സംഘടനയായ ജമാഅത്തെ ഇസ്ലാമി രാജ്യത്തിനകത്തും പുറത്തും ഹിന്ദുക്കൾക്കും ക്രൈസ്തവർക്കുമെതിരെ അക്രമം നടത്തുന്നവരാണ്. ലൗജിഹാദ് പോലുള്ള വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. രാജ്യത്തിനെതിരെയുള്ള ചരടുകളെ ഏകോപിപ്പിക്കുന്ന സംഘടനയാണ് ജമാഅത്തെ ഇസ്ലാമി യെന്നും അദ്ദേ​ഹം ആരോപിച്ചു.

ഈ കാര്യത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ നാടകം നിർത്തി നിലപാട് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. ഇക്കാര്യത്തിൽ കോൺഗ്രസ് കേന്ദ്ര നേതൃത്വവും നിലപാട് വ്യക്തമാക്കണം. ഇടുക്കിയിലെ ഭൂമി പ്രശ്നം പരിഹരിക്കാതെ ജനങ്ങളെ കബളിപ്പിക്കുകയാണ് യു.ഡി.എഫും എൽ.ഡി.ഫും ചെയ്യുന്നത്. ഇടുക്കി ജില്ലയിൽ ഇത്തവണ എൻ.ഡി.എ വലിയ നേട്ടമുണ്ടാക്കുമെന്നും കെ.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.