തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി.ജലീലിന്റെ വഴിവിട്ട പല ഇടപാടുകൾക്കും മുഖ്യമന്ത്രി പിണറായിവിജയനും പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സാമ്പത്തികതട്ടിപ്പു കേസിൽ ആരോപണവിധേയനായ ജലീലിനെ സംരക്ഷിക്കുന്നതിനു കാരണം കെ.ടി. ജലീലുമായി ബന്ധപ്പെട്ട പല ഇടപാടുകളിലും മുഖ്യമന്ത്രിക്കും പങ്കുള്ളതുകൊണ്ടാണ്. കൂട്ടുപ്രതിയാകുമോ എന്ന ഭയമാണ് പിണറായി വിജയനും സംഘത്തിനും ഉള്ളത്. കള്ളന് കഞ്ഞിവയ്ക്കുന്ന നടപടിയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന് സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാന മന്ത്രിസഭയിലെ രണ്ടാമനും സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗം വരെയായ ഇ.പി.ജയരാജനെതിരെ ആരോപണമുണ്ടായപ്പോൾ അദ്ദേഹത്തെ രാജിവപ്പിച്ചയാളാണ് പിണറായി. ജയരാജന് നൽകാൻ കഴിയാത്ത സംരക്ഷണം എന്തിന് ജലീലിന് നൽകണമെന്ന് സുരേന്ദ്രൻ ചോദിച്ചു.

എന്ത് പ്രത്യേകതയാണ് ജയരാജനെ അപേക്ഷിച്ച് ജലീലിന് ഉള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ബന്ധുനിയമനം നടത്തി എന്ന കുറ്റത്തിന്റെ പേരിൽ ഒന്നര വർഷക്കാലം ജയരാജനെ അപമാനിച്ചു പുറത്തുനിർത്തി. എന്നാൽ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ആരോപണ വിധേയനായ കെ.ടി. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു. മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടാണ് ജലീൽ പല തട്ടിപ്പും നടത്തിയിട്ടുള്ളത്. പ്രളയാനന്തരം വിദേശരാജ്യങ്ങളുമായി മുഖ്യമന്ത്രിയും സർക്കാരും നടത്തിയ പല ഇടപാടുകളിലും മുഖ്യമന്ത്രിക്കും ജലീലിനും പങ്കുണ്ട്. അതുകൊണ്ടാണ് കെ.ടി. ജലീലിനെ തൊടാൻ പിണറായിവിജയൻ ധൈര്യം കാണിക്കാത്തത്. സംസ്ഥാന മന്ത്രിസഭയിലെ ഒരംഗത്തെ സാമ്പത്തിക കുറ്റാന്വേഷണ ഏജൻസി ചോദ്യംചെയ്യുന്നത് പ്രോട്ടോകോൾ ലംഘനത്തെക്കുറിച്ച് ചോദിക്കാനാണ് എന്നാണ് ചിലർ പറയുന്നത്. ഇഡി എന്നുപറയുന്നത് ചട്ടലംഘനത്തെക്കുറിച്ച് അന്വേഷിക്കാനുള്ള ഏജൻസിയല്ല. അന്താരാഷ്ട്ര സ്വർണകള്ളക്കടത്തും അതുമായി ബന്ധപ്പെട്ടു നടന്ന സാമ്പത്തിക തട്ടിപ്പുകളെ കുറിച്ചുമാണ് ഇഡി അന്വേഷിക്കുന്നത്. ജലീലിൽ നിന്ന് എന്തൊക്കെ ചോദിച്ചറിഞ്ഞു എന്ന് ജലീൽ തന്നയാണ് വ്യക്തമാക്കേണ്ടത്. സത്യം അന്തിമമായി വിജയിക്കും എന്നു ജലീൽ നടത്തുന്നത് അഭിസാരികയുടെ ചാരിത്ര്യ പ്രസംഗമാണ്.

വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട് പല ഇടപാടുകളുടെയും ഇടനിലക്കാരനായാണ് ജലീൽ പ്രവർത്തിച്ചത്. പ്രളയാനന്തരം സംസ്ഥാനത്തെ വിവിധ മത സ്ഥാപനങ്ങൾക്കും അവരുടെ സന്നദ്ധ സംഘടനകൾക്കും കോടിക്കണക്കിനു രൂപ ഒഴുകി എത്തിയിട്ടുണ്ട്. ഇതാണ് യഥാർത്ഥത്തിൽ ഇഡി അന്വേഷിക്കുന്നത്. പ്രളയാനന്തരം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ സന്ദർശനത്തിനുശേഷം സംസ്ഥാനത്തെ പല സന്നദ്ധ സംഘടനകൾക്കും ശതകോടിക്കണക്കിനു രൂപയുടെ സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട് ഇതിൽ ജലീലിന്റെ പങ്ക് അന്വേഷണ പരിധിയിലുണ്ട്. അതുകൊണ്ടാണ് ഒന്നും തുറന്നു പറയാൻ കെ.ടി. ജലീൽ തയ്യാറാകാത്തത്.

എന്തിനാണ് സർക്കാർ ഔദ്യോഗിക വാഹനവും സുരക്ഷസംവിധാനവും ഒരു കള്ളക്കടത്ത് വ്യവസായിയുടെ വീട്ടിൽ നിർത്തിയിട്ട് അദ്ദേഹത്തിന്റെ സ്വകാര്യവാഹനത്തിൽ ചോദ്യം ചെലിന് പോയത്. ചോദ്യംചെയ്യലിനുശേഷവും മാധ്യമങ്ങളുടെ ചോദ്യത്തിന് എന്തിനാണ് കള്ളംപറഞ്ഞത്. സ്വപ്നാ സുരേഷിനെ ഏതെല്ലാം വിധത്തിലാണ് ജലീൽ സഹായിച്ചത്. അന്താരാഷ്ട്ര സ്വർണകള്ളക്കടത്ത് കേസിലും അനുബന്ധ തട്ടിപ്പുകേസിലും ജലീലിന്റെ പങ്കെന്താണ്. യുഎഇ കോൺസുലേറ്റ് വഴിവന്ന ബാഗേജ് എങ്ങനെയാണ് സർക്കാർ സ്ഥാപനമായ സി ആപ്റ്റിലേക്ക് മാറ്റിയത്. സി ആപ്റ്റിന്റെ എംഡിയുടെ കാറിൽ ഇത് ബാംഗൽരിലേക്ക് കൊണ്ടുപോയത് എങ്ങനെയാണ്. തൃശൂരിൽവച്ച് ജിപിഎസ് സംവിധാനം വിഛേദിച്ചത് എന്തിനാണ്. ഇങ്ങനെ ധാരാളം സംശങ്ങൾ ഉയരുന്നുണ്ട്. വിദേശത്തു നിന്നെത്തിയെന്ന് പറയുന്ന ഖുറാന്റെ തൂക്കവും കസ്റ്റംസ് ക്ലിയർ ചെയ്ത സാധനത്തിന്റെ തൂക്കവും തമ്മിൽ വ്യത്യാസമുണ്ടെന്ന കാര്യം എന്തുകൊണ്ടാണ് മറച്ചുവച്ചത്. പരിശുദ്ധ ഖുറാന്റെ മറവിൽ സ്വർണകള്ളക്കടത്തു നടത്തി എന്നതാണ് ജലീലിനെതിരെ ഉയർന്നുവരുന്ന ആരോപണം. സ്വർണകള്ളക്കടത്തുസംഘവുമായി ബന്ധപ്പെട്ട് നിരവധി സാമ്പത്തിക ക്രമക്കേടുകളിലും ജലീൽ ഉൾപ്പെട്ടിട്ടുണ്ട്. ഇത്രത്തോളം കാര്യങ്ങൾ അന്വേഷിക്കുന്ന ഗൗരവമുള്ള കേസിനെയാണ് സിപിഎം നേതാക്കൾ പ്രോട്ടോകോൾ ലംഘനം എന്ന് പറഞ്ഞ് നിസ്സാര വത്കരിക്കുന്നത്.

ഇഡി എന്താണ് ചോദിച്ചത് എന്ന് ജനങ്ങളോട് തുറന്നുപറയാൻ ജലീലിന് ബാധ്യതയുണ്ട്. യുഎഇ കോൺഡസുലേറ്റുമായി എന്തൊക്കെ ഇടപാടാണ് ഉണ്ടായിരുന്നത്. വിദേശരാജ്യങ്ങളുമായി ഏതൊക്കെ തരത്തിലുള്ള ബന്ധങ്ങളാണ് ഏർപ്പെട്ടിരുന്നത് ഏതൊക്കെ സന്നദ്ധ സംഘടനകൾക്കാണ് ജലിൽ വഴി പണമെത്തിയത്. റഡ്ക്രസന്റുമായി 20 കോടിയുടെ ഇടപാടല്ല ഇരുന്നൂറുകോടിയുടെ ഇടപാണ് സർക്കാർ നടത്താൻ ഉദ്ദേശിച്ചിരുന്നത്. അതിൽ ജലീലിന്റെ പങ്കെന്താണ്. ജലീലും മഖ്യമന്ത്രിയും അറിഞ്ഞുകൊണ്ടാണ് ആ ഇടപാടുകൾനടത്തിയത്.സ്വപ്നയുമായി ഫൽറ്റിൽ കണ്ടുവെന്ന കാരണം പറഞ്ഞ് ശിവശങ്കരനെ മാറ്റിയത് തത്വാധിഷ്ഠിത നിലപാട് എന്നാണ് പിണറായി പറഞ്ഞത്. ഇപ്പോൾ തത്വാധിഷ്ഠിതനിലപാട് എവിടെപ്പോയി എന്ന് അദ്ദേഹം ചോദിച്ചു. അടിയന്തിരമായി ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം. ഇല്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ ബിജെപി സംഘടിപ്പിക്കുമെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.