തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങൾ യഥാർത്ഥത്തിൽ ഉള്ളതല്ലെന്ന സർക്കാരിന്റെ പുതിയ വാദം പ്രഹസനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.

മന്ത്രി വി.ശിവൻകുട്ടി മുന്മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.ടി. ജലീൽ ഇടതുമുന്നണി നേതാക്കളായ കെ.അജിത്ത്, സി.കെ. സദാശിവൻ, കുഞ്ഞഹമ്മദ് എന്നിവരുടെ നിലപാട് സർക്കാരിന്റെത് തന്നെയാണ്. അന്നത്തെ സംഭവം കേരളം മുഴുവൻ കണ്ടതാണ്. നിയമസഭാ സെക്രട്ടറിയേറ്റ് റെക്കോർഡ് ചെയ്ത ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നിട്ടും പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങൾ യഥാർത്ഥത്തിൽ ഉള്ളതല്ലെന്ന് പറയുന്നത് ജനാധിപത്യത്തെ അവഹേളിക്കലാണ്. കോടതിയുടെ അന്തിമവിധി വന്നിട്ടും സിപിഎമ്മും സർക്കാരും അത് അംഗീകരിക്കാതെ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

സംഘർഷം ഉണ്ടാക്കിയത് വാച്ച് ആൻഡ് വാർഡായി എത്തിയ പൊലീസുകാരാണെന്നും അക്രമത്തിന് പ്രതികൾക്ക് ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നുമുള്ള വാദം അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.