തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ തീപിടിത്തം ഉണ്ടായ സ്ഥലം സന്ദർശിക്കാനെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെയും സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ, സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടി, ജില്ലാ അധ്യക്ഷൻ വി.വി. രാജേഷ് എന്നിവരെയും പൊലീസ് ബലമായി അറസ്റ്റ് ചെയ്തു. പൊതുഭരണ വകുപ്പിൽ പ്രോട്ടോകോൾ വിഭാഗത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു. സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട സുപ്രധാനമായ നിരവധി ഫയലുകൾ പ്രോട്ടോകോൾ വിഭാഗത്തിലാണുള്ളത്. തീപിടിത്തം അട്ടിമറിയാണെന്ന് സുരേന്ദ്രൻ പറഞ്ഞു.

സ്ഥലം സന്ദർശിക്കാനെത്തിയ സുരേന്ദ്രനെയും ബിജെപി നേതാക്കളെയും ചീഫ് സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരമാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത നേരിട്ടെത്തി പൊതു പ്രവർത്തകരും മാധ്യമങ്ങളും സെക്രട്ടേറിയറ്റു പരിസരത്തു നിന്ന് പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് പൊലീസ് നടപടിയാരംഭിച്ചത്. തീപിടിത്തമുണ്ടായ സ്ഥലം ആരും കാണാൻ പാടില്ലെന്ന ചീഫ് സെക്രട്ടറിയുടെ നിലപാടിലും ദുരൂഹതയുണ്ട്. തീപിടിത്തത്തിന്റെ മറവിൽ സുപ്രധാന ഫയലുകൾ നഷ്ടപ്പെടാനും സാധ്യതയേറെയാണ്.

സ്വർണ്ണക്കള്ളക്കടത്ത് കേസ് അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനിലേക്കും മന്ത്രി കെ.ടി ജലീലേക്കും വരുമെന്നായപ്പോൾ സർക്കാർ തന്നെ ഫയലുകൾക്ക് തീയിടുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ തെളിവുകളും നശിപ്പിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് പലതും ചെയ്തുകൊണ്ടിരിക്കുന്നത്. പ്രോട്ടോകോൾ ഓഫീസർ ഷൈൻ ഹഖിനെ രക്ഷിക്കാനുള്ള ശ്രമമാണിത്. ഫോറൻസിക് വിദഗ്ദ്ധർ എത്തി അന്വേഷണം നടത്തണം. കേരളത്തിൽ ഇപ്പോൾ ഭീദിതമായ സ്ഥിതിവിശേഷമാണ് നിലനിൽക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എൻഐഎയും ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.