തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് കേരളത്തിൽ ബന്ധമുള്ളതിനാൽ കേരളത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.

മയക്കുമരുന്ന് കേസിലെ കണ്ണികൾ കേരളത്തിൽ ഉണ്ടെന്നറിഞ്ഞിട്ടും കേരള പൊലീസ് അന്വേഷണം നടത്തുന്നില്ല. സർക്കാരിന് എന്തോ മറച്ചുവയ്ക്കാനുണ്ടെന്നാണ് ഇത് നൽകുന്ന സൂചനയെന്ന് സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ബിനീഷ് കോടിയേരിക്കും അനൂപ് മുഹമ്മദിനും വർഷങ്ങളുടെ സാമ്പത്തിക ഇടപാടുണ്ടെന്ന് തെളിഞ്ഞു. എന്നിട്ടും കേരള പൊലീസും നാർകോട്ടിക് സെല്ലും എന്തിനാണ് അടയിരിക്കുന്നത്. മയക്കുമരുന്നിന്റെ ശൃംഖല കേരളത്തിൽ വർദ്ധിക്കുകയാണ്. കേരളത്തിലെ പല സിനിമാ താരങ്ങൾക്കും ഈ മാഫിയയുമായി ബന്ധമുണ്ട്. കർണ്ണാടക ക്രൈംബ്രാഞ്ച് കേസ് എടുത്തെങ്കിൽ എന്തുകൊണ്ട് കേരള പൊലീസിന് കേസെടുത്ത് കൂടാ. മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

മുഖ്യമന്ത്രി പറയുന്നത് അതൊന്നും ഇവിടെ അന്വേഷിക്കേണ്ടെന്നാണ്. എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇതിൽ നിന്നും ഒഴിഞ്ഞു മാറുന്നതെന്ന് വ്യക്തമാക്കണം. സംസ്ഥാനത്ത് പലവട്ടം നിശാ പാർട്ടികൾ നടന്നു. ഇതിലൊന്നും അന്വേഷണം നടന്നിട്ടില്ല. മയക്കുമരുന്ന് കേസിൽ സ്വന്തം പാർട്ടിക്കാരെയും സിൽബന്തികളെയും രക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. കേരളത്തിൽ കുറ്റവാളികളെ രക്ഷിക്കാനാണെങ്കിൽ എന്തിനാണ് ഇങ്ങനെയൊരു ആഭ്യന്തര വകുപ്പ്.

കതിരൂരിലെ ബോംബ് നിർമ്മാണം സിപിഎം ഉന്നത നേതാക്കളുടെ അറിവോടെയാണ് നടന്നത്. വലിയൊരു ആക്രമണം നടത്താനുള്ള കോപ്പുകൂട്ടലായിരുന്നു ബോംബ് നിർമ്മാണം. പ്രദേശത്തിനടുത്ത് ഒരു അസ്വാഭാവികമരണം നടന്നിട്ടുണ്ട്. അത് ആത്മഹത്യയല്ല എന്നാണ് വിവരം. പെട്ടെന്ന് അയാളുടെ സംസ്‌കാരം നടത്തിയതിൽ ദുരൂഹതയുണ്ട്. കേരളത്തിൽ ആകമാനം വിതരണം ചെയ്യാനായിരുന്നു കതിരൂരിലെ സിപിഎം ബോംബ് നിർമ്മിച്ചത്.

സെക്രട്ടേറിയറ്റിലെ ഫയലുകൾ കത്തിയ സംഭവത്തിൽ ഇപ്പോൾ നടക്കുന്ന അന്വേഷണത്തിലൂടെ ഒരു സത്യവും പുറത്തു വരുമെന്ന് കരുതുന്നില്ല. സിപിഎം അനുഭാവികളായ കുടുതൽ പേരെ അന്വേഷണ സംഘത്തിൽ കൊണ്ടുവന്നത് നേരത്തെ പ്രതീക്ഷിച്ച കാര്യമാണ്.

ഉപതെരഞ്ഞെടുപ്പ് നേരിടാൻ ബിജെപി തയ്യാറാണെന്ന് സുരേന്ദ്രൻ പറഞ്ഞു. രണ്ട് മണ്ഡലത്തിലും വിജയ പ്രതീക്ഷയുണ്ട്. ഒപ്പു വിവാദത്തിൽ മുഖ്യമന്ത്രിയുടെ മറുപടി തൃപ്തികരമല്ല. മുഖ്യമന്ത്രിയുടെ വിശദീകരണത്തിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്. സത്യം പുറത്തു വരാൻ ഫോറൻസിക് പരിശോധന നടത്തട്ടൈയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.