തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് അനന്തമായി നീട്ടാൻ സർക്കാരും യുഡിഎഫും ചേർന്ന് മുൻധാരണയുണ്ടാക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവ്വകക്ഷിയോഗത്തിന് എൽഡിഎഫും, യുഡിഎഫും എത്തിയത് ഇക്കാര്യത്തിൽ പുറത്തുവച്ച് ധാരണയുണ്ടാക്കിയ ശേഷമാണെന്നും അദ്ദേഹം പറഞ്ഞു. സർവ്വ കക്ഷി യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.

തെരഞ്ഞെടുപ്പുമായി ജനങ്ങളെ അഭിമൂഖീകരിക്കാൻ എൽഡിഎഫിനും യുഡിഎഫിനും ഭയമാണ്. വോട്ടർമാർ ഇവരെ രണ്ടുകൂട്ടരെയും തിരസ്‌കരിക്കുമെന്നുറപ്പാണ്. ഭരണമുന്നണിക്കുള്ളിൽ നിരവധി പ്രശ്നങ്ങളാണ്. സ്വർണ്ണക്കള്ളക്കടത്തും മയക്കുമരുന്നു കേസുകളുമെല്ലാം അവരെ പ്രതിക്കൂട്ടിലാക്കി. കോൺഗ്രസ്സിനുള്ളിയും യുഡിഎഫിനുള്ളിലും പ്രശ്നങ്ങളുണ്ട്. സംഘടനാതലത്തിൽ യുഡിഎഫ് തകർന്നിരിക്കുകയാണ്. ഇതിനാലാണ് ഇരുകൂട്ടരും ഒന്നിച്ച് ധാരണയിലെത്തിയത്. തെരഞ്ഞെടുപ്പ് നീട്ടാനുള്ള യുഡിഎഫ് അഭിപ്രായത്തോട് മുഖ്യമന്ത്രി യോജിച്ചതും ഇതിനാലാണ്. സുരേന്ദ്രൻ പറഞ്ഞു.

പൊതു തെരഞ്ഞെടുപ്പിന് ആറുമാസം മാത്രം ബാക്കി നിൽക്കെ രണ്ട് അസംബ്ലി മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് വേണ്ട എന്നതാണ് ബിജെപിയുടെ നിലപാട്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ അത് കൃത്യസമയത്തു തന്നെ നടത്തണമെന്ന നിലപാട് ബിജെപി സർവ്വകക്ഷിയോഗത്തിൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടക്കാതെ വന്നാൽ അത് വികസന പ്രവർത്തനങ്ങളെയാകെ ബാധിക്കും. പദ്ധതി നിർവ്വഹണത്തിൽ കാലവിളംബം ഉണ്ടാകുന്നത് നാടിനെ വലിയ പ്രതിസന്ധിയിലാക്കും. തെരഞ്ഞെടുപ്പ് കാലമായെന്ന ധാരണയിൽ ഇപ്പോൾ തന്നെ തദ്ദേശ സ്ഥാപനങ്ങൾ എല്ലാ പദ്ധതി നടത്തിപ്പും നിർത്തിവച്ചിരിക്കുകയാണ്.

പുതിയ ഭരണ സമിതി വന്നാൽ മാത്രമേ വികസന പദ്ധതികളുമായി മുന്നോട്ടു പോകാൻ സാധിക്കൂ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കും. യുഡിഎഫ് നേതാക്കൾ സർക്കാരുമായി ഒത്തുകളിച്ച് തീരുമാനമുണ്ടാക്കിയ ശേഷമാണ് സർവ്വകക്ഷി യോഗത്തിനെത്തിയത്. ഒരു മാസമോ, രണ്ടു മാസമോ തെരഞ്ഞെടുപ്പ് നീട്ടണമെന്നാണ് ആവശ്യം. പരിഹാസ്യമായ നിർദ്ദേശങ്ങളാണിവർ ഉന്നയിക്കുന്നത്. ഒരു മാസം കഴിഞ്ഞാൽ കോവിഡിന്റെ പ്രശ്നങ്ങളെല്ലാം തീരുമെന്ന് എങ്ങനെ പറയാനാകും. ഒരു മാസം കഴിഞ്ഞാൽ 65 വയസ്സുകഴിഞ്ഞവർക്ക് പുറത്തിറങ്ങാനാകുമോ?. കണ്ടെയിന്മെന്റ് സോണുകൾ ഇല്ലാതാകുമോ? സുരേന്ദ്രൻ ചോദിച്ചു.തെരഞ്ഞെടുപ്പിന്റെ പ്രചാരണ രീതിയിലും വോട്ടെടുപ്പിലും ഇപ്പോഴത്തെ സാഹചര്യത്തിൽ മാറ്റം വരുത്തിക്കൊണ്ട് തദ്ദേശ തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്തണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.