തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിലെ എംഎ ഗവേർണൻസ് ആൻഡ് പൊളിറ്റിക്സിൽ പുതിയ സിലബസിൽ ആർഎസ്എസ് നേതാക്കളെ ഉൾപ്പെടുത്തിയത് പിന്തുണച്ച് സംസ്ഥാന ബിജെപി. ഗോൾവാക്കറെയും സവർക്കറെയും കുറിച്ച് പഠിക്കുന്നതിൽ അപരാധമെന്താണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ ചോദിച്ചു. ചരിത്രം ആരുടെയും കുത്തകയല്ലെന്നും കേരളത്തിൽ വർഗീയത അഴിഞ്ഞാടുകയാണെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.

അതേസമയം സിലബസ് തൽക്കാലം മരവിപ്പിച്ചതായി സർവകലാശാല വൈസ്ചാൻസിലർ അറിയിച്ചു. പ്രതിഷേധവുമായെത്തിയ കെഎസ്‌യു പ്രവർത്തകരെയാണ് വി സി ഇക്കാര്യം അറിയിച്ചത്. ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ തീരുമാനം വരുന്നത് വരെ സിലബസ് പഠിപ്പിക്കില്ല.

സവർക്കറെയും ഗോൾവാക്കറെയും കുറിച്ചുള്ള ഭാഗങ്ങൾ സിലബസിൽ ഉൾപ്പെടുത്തുകയും ഗാന്ധിജിയെയും നെഹ്റുവിനെയും കുറിച്ചുള്ളവ ഒഴിവാക്കിയെന്നും ആരോപിച്ച് കെഎസ്‌യു, എംഎസ്എഫ് പ്രവർത്തകർ കഴിഞ്ഞ ദിവസങ്ങളിലും പ്രതിഷേധിച്ചിരുന്നു. സർവകലാശാല സിൻഡിക്കേറ്റ് നിയോഗിച്ച എട്ടംഗ സമിതിയാണ് പാഠഭാഗം തയ്യാറാക്കിയത്. ഇത് ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള സർവകലാശാലയുടെ ശ്രമമാണെന്നായിരുന്നു വിദ്യാർത്ഥി സംഘടനകളുടെ ആരോപണം.