തിരുവനന്തപുരം: ലക്ഷദ്വീപിൽ തീവ്രവാദി സാന്നിധ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബീഫ് നിരോധിച്ചെന്നത് കള്ളമാണ്. ലക്ഷദ്വീപിൽ നിന്നുള്ള ചരക്ക് നീക്കത്തിന് ബേപ്പൂർ തുറമുഖത്ത് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തണമെന്ന് കഴിഞ്ഞ പത്തു വർഷമായി കേരള സർക്കാരിനോട് ആവശ്യപ്പെട്ടതായി ലക്ഷദ്വീപ് എംപി തന്നെ പറഞ്ഞുവെന്നും സുരേന്ദ്രൻ പറഞ്ഞു.

ലക്ഷദ്വീപ് തന്നെ പണം മുടക്കാമെന്നും നിർമ്മാണപ്രവർത്തനങ്ങൾ മാത്രം ചെയ്താൽ മതിയെന്നു പറഞ്ഞിട്ടും നടപടിയുണ്ടായില്ല. ഉമ്മൻ ചാണ്ടി, പിണറായി സർക്കാരുകളുടെ കുറ്റകരമായ അനാസ്ഥ മൂലം അവർക്ക് മംഗലാപുരം തുറമുഖത്തെ ആശ്രയിക്കേണ്ടിവന്നുവെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

ലക്ഷദ്വീപിന്റെ കാര്യത്തിൽ കോൺഗ്രസ് അടക്കം രാഷ്ട്രീയ പാർട്ടികൾ ആസൂത്രിതമായ പ്രചരണമാണ് നടത്തുന്നത്. ഇതിന് പിന്നിൽ സിപിഎമ്മും മുസ് ലിം ലീഗും ചില ജിഹാദി സംഘടനകളും പ്രവർത്തിക്കുന്നുണ്ട്. ടൂൾ കിറ്റ് തയാറാക്കിയുള്ള വ്യാജ പ്രചരണമാണ് ലക്ഷദ്വീപ് വിഷയത്തിൽ നടത്തുന്നത്. ലക്ഷദ്വീപിൽ കോവിഡ് വ്യാപിക്കാൻ കാരണം അഡ്‌മിനിസ്ട്രേറ്ററാണെന്ന് ആരോപിക്കുന്നതായും സുരേന്ദ്രൻ പറഞ്ഞു.