മലപ്പുറം: സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ ഡി.എം.ആർ.സി മുൻ ഉപദേഷ്ടാവ് ഇ.ശ്രീധരന്റെ വീട്ടിലെത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇ.ശ്രീധരനെ പൊന്നാട അണിയിക്കുകയും അനുനയിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. രാജ്യം മുഴുവൻ അംഗീകരിക്കുന്ന വ്യക്തിയെന്ന നിലയിൽ തങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് വന്നതെന്നും, സജീവ രാഷ്ട്രീയത്തിൽ നിന്ന് മാത്രമേ ഇ.ശ്രീധരൻ മാറുന്നുള്ളൂവെന്നും കൂടിക്കാഴ്‌ച്ചക്ക് ശേഷം സുരേന്ദ്രൻ പറഞ്ഞു.

ഇ ശ്രീധരൻ നേരത്തെയും സജീവ രാഷ്ട്രീയത്തിൽ ഇല്ല. തുടർന്നും കഴിയാവുന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ സേവനം ബിജെപിക്ക് ലഭിക്കും. ഇ.ശ്രീധരന്റെ നിർദ്ദേശമനുസരിച്ചുള്ള തിരുത്തലുകൾ ബിജെപി നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി മണ്ഡലം തലങ്ങളിൽ പോരായ്മകൾ തിരുത്തി പാർട്ടി ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടന്നുവരുന്നു. നേരത്തെയും അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ നൽകിയിരുന്നു. ശ്രീധരന്റെ മാർഗ്ഗ നിർദ്ദേശം വിലപ്പെട്ടതായാണ് കണക്കാക്കുന്നത്. അദ്ദേഹത്തെ അനുനയിപ്പിക്കാൻ കേന്ദ്ര നേതാക്കൾ ഇടപെട്ടിട്ടില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. പാർട്ടിയിൽ തിരുത്തലുകൾ വരുത്തുമെന്ന പ്രതീക്ഷയുണ്ടെന്ന് ഇ ശ്രീധരനും കൂട്ടിച്ചേർത്തു.

താൻ സജീവ രാഷ്ട്രീയത്തിലേക്ക് ഇനി ഉണ്ടാവില്ലെന്നും, നിലവിലെ ബിജെപിയുടെ പ്രത്യേക ക്ഷണിതാവായി തുടരുമെന്നുമണ് ഇ.ശ്രീധരൻ ഇന്നലെ പറഞ്ഞിരുന്നത്. രാഷ്ട്രീയത്തിലേക്ക് സജീവമായി ഉണ്ടാവില്ല. ആ കാലം കഴിഞ്ഞു. പലർക്കും അറിയില്ല എന്റെ വയസ്സ് 90 ആയി. ഈ വയസ്സിൽ രാഷ്ട്രീയത്തിലേക്ക് കയറിച്ചെല്ലുന്നത് അപകടകരമായ സ്ഥിതിയാണ്. എന്നാൽ ഇതൊന്നും വേണ്ടിയിരുന്നില്ല എന്ന തോന്നലില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ ആദ്യം നിരാശ തോന്നിയിരുന്നുവെന്നും എന്നാൽ തിരിഞ്ഞു നോക്കുമ്പോൾ തോറ്റതിൽ നിരാശയില്ലെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്.

ഒരു എംഎൽഎയെ വെച്ച് മാത്രം ഒന്നും ചെയ്യാനാവില്ലെന്നുമാണ് ഇ ശ്രീധരൻ പറഞ്ഞിരുന്നത്. അതേ സമയം കേരളത്തിൽ താലിബാനിസം ശക്തിപ്പെടുകയാണെന്നും, സിപിഎം. പിന്തുടരുന്നത് താലിബാനിസമെന്ന് സുരേന്ദ്രൻ പറഞ്ഞു. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിനെ സിപിഎം ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും ഒപ്പം ചേർന്ന് എതിർക്കുകയാണ്.

വിവാഹ പ്രായത്തെ എതിർത്ത് വന്നവർക്കെല്ലാം ഒരേ സ്വരമാണ്. സിപിഎമ്മിനും, ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും, പോപ്പുലർ ഫ്രണ്ടിനും ഒറ്റ സ്വരമെന്ന് പറയുന്നത് ചെറുതായി കാണാനാവില്ല. എപ്പോഴും, പുരോഗമനത്തെപ്പറ്റി സംസാരിക്കുന്നവർ മുത്തലാക് വിഷയത്തിൽ നിന്നുള്ള യു ടേണാണ് സ്വീകരിക്കുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയാണ് സി പി.എം ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്.മത തീവ്രവാദികളുടെ അജണ്ട സിപിഎമ്മും ഏറ്റെടുക്കുകയാണ്.ജനാധിപത്യ മഹിളാ അസോസിയേഷൻ ജമാഅത്തെ മഹിളാ അസോസിയേഷനായെന്നും സുരേന്ദ്രൻ പറഞ്ഞു. പൊന്നാനിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രൻ