തിരുവനന്തപുരം: കടുത്തുരുത്തി റബ്ബർ മാർക്കറ്റിങ് സൊസൈറ്റിയും പിഎൽസി ഫാക്ടറിയും പുനരുജ്ജീവിപ്പിക്കുന്നതിന് വേണ്ടി കൺസോർഷ്യം രൂപീകരിക്കുമെന്ന് സഹകരണം, രജിസ്‌ട്രേഷൻ മന്ത്രി വി.എൻ. വാസവൻ. ഈ മേഖലയിലെ പ്രാഥമിക സഹകരണ സംഘങ്ങളുടെ കൺസോർഷ്യം രൂപീകരിച്ച് അഡ്വക്കേറ്റ് ജനറൽ വഴി ഹൈക്കോടതിയെ അറിയിച്ച ശേഷം പ്രവർത്തനവുമായി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. മോൻസ് ജോസഫ് എംഎൽഎയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.

സൊസൈറ്റിയും പിഎൽസി ഫാക്ടിയും ഏറ്റെടുക്കുന്നതിന് സർക്കാരിന് നിയമപരമായും സാങ്കേതികമായും ബുദ്ധിമുട്ടുകളുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ സംഘത്തിന്റെ വസ്തുവഹകൾ വിറ്റ് നിക്ഷേപകരുടെ പണം അടക്കമുള്ള ബാദ്ധ്യതകൾ തീർക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ വിൽപ്പന നടത്തിയാൽ ബാദ്ധ്യതകൾ തീർക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്ന് ഗവൺമെന്റ് പ്ലീഡറെ അറിയിക്കാനും വസ്തു വിൽപ്പന സമിതി യോഗം തീരുമാനിച്ചിരുന്നു. നേരത്തെ മീനച്ചിൽ റബ്ബർ മാർക്കറ്റിങ് ആൻഡ് പ്രോസസിങ് സഹകരണ സംഘത്തിന്റെ ക്രംബ് ഫാക്ടറി പ്രവർത്തിപ്പിക്കുന്നതിനായി രൂപീകരിച്ച കൺസോർഷ്യത്തിന്റെ മാതൃകയിൽ കൺസോർഷ്യം രൂപീകരിച്ച് സംഘത്തിന്റെ പുനരുജ്ജീവന പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ച വിവരം കോടതിയെ അറിയിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്.

ഇതിന്റെ ഭാഗമായി സർക്കാർ കുടിശികകൾ അടയ്ക്കുന്നതിന് അഞ്ച് വർഷത്തെ സാവകാശം തേടും. നടപടികൾ ആരംഭിക്കുന്ന മുറയ്ക്ക് നിക്ഷേപങ്ങൾ രണ്ട് വർഷത്തിനകം തിരികെ നൽകുമെന്ന് നിക്ഷേപകരെ ബോദ്ധ്യപ്പെടുത്തും. ഇതിനായി നിക്ഷേപകരുടെ യോഗം വിളിക്കുമെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. 2013 -14 ലെ ഓഡിറ്റ് സർട്ടിഫിക്കറ്റ് പ്രകാരം 1,00,45,665 രൂപയാണ് സംഘത്തിന്റെ ഓഹരി മൂലധനം80.64 ലക്ഷം രൂപ സർക്കാർ ഓഹരിയുണ്ട്. 3,561 അംഗങ്ങളാണ് സംഘത്തിലുള്ളത്. 17,28,40,369 രൂപ നിക്ഷേപകർക്ക് നൽകാനുണ്ട്. സർക്കാർ വായ്പ 1,62,50,00 രൂപയും പലിശ 35,42,871 രൂപയും റബ്ബർ ബോർഡ് വായ്പ5,50,000 രൂപയും തിരികെ അടയ്ക്കാനുണ്ട്. ജീവനക്കാർക്ക് ശമ്പളത്തിന്റെയും ആനുകൂല്യങ്ങളുടെയും കുടിശികയായി 1,46,99,823 രൂപയും നൽകാനുണ്ട്.

കർഷകർക്ക് നൽകാനുള്ളത് 2,69,45,338 രൂപയാണ്. സംഘത്തിന്റെ ഉടമസ്ഥതയിലുള്ളത് 891.936 സെന്റ് സ്ഥലവും അതിലെ കെട്ടിടങ്ങളും ഫാക്ടറിയുമാണ്. 2015 മെയ് 20 മൂന്നംഗ അഡ്‌മിനിസ്‌ട്രേറ്റീവ് സമിതിയാണ് ഭരണം നടത്തി വരുന്നതെന്നും മന്ത്രി വി.എൻ. വാസവൻ, മോൻസ് ജോസഫ് എംഎൽഎയുടെ സബ്മിഷനു മറുപടിയായി പറഞ്ഞു.