കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ പരീക്ഷ വിവാദം കൊഴുക്കുന്നു. ബിഎ വിജയിക്കാതെ എംഎക്കു പഠനം നടത്തിയ 8 വിദ്യാർത്ഥികളെ സർവകലാശാല പുറത്താക്കിയെങ്കിലും തോറ്റവരെ ജയിപ്പിക്കാൻ പ്രത്യേക റീ അപ്പിയറൻസ് പരീക്ഷ നടത്തിയതു സംബന്ധിച്ച വിവാദം കൂടുതൽ ചർച്ചകളിലേക്ക് വഴിവെക്കുന്നു. ബിഎ തോറ്റവർക്കു വേണ്ടിയായിരുന്നു ഈ പരീക്ഷ.

ബിഎ ജയിക്കാതെ എംഎക്കു പഠനം നടത്തി വന്ന 30 പേരും റീ അപ്പിയറൻസ് പരീക്ഷ എഴുതി. ഇതിൽ വിജയിക്കുന്നവരെ എംഎ പഠനം തുടരാൻ അനുവദിക്കുകയായിരുന്നു ലക്ഷ്യം എന്നാണ് ആരോപണം.റീ അപ്പിയറൻസ് പരീക്ഷ ബിഎ തോറ്റവർക്കുള്ള സപ്ലിമെന്ററി പരീക്ഷ തന്നെയാണെന്നും ഇതിൽ ജയിച്ചാലും ഈ അധ്യയന വർഷം എംഎ പഠനം നടത്താൻ കഴിയില്ലെന്നുമായിരുന്നു സർവകലാശാലയുടെ വിശദീകരണം. മറ്റു സർവകലാശാലകളിലുള്ള സപ്ലിമെന്ററി പരീക്ഷ തന്നെയാണു സംസ്‌കൃത സർവകലാശാലയിലെ റീ അപ്പിയറൻസ് പരീക്ഷയെന്നും സർവകലാശാല വ്യക്തമാക്കിയിരുന്നു.

എന്നാൽ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സമ്പ്രദായം പിന്തുടരുന്ന സംസ്‌കൃത സർവകലാശാലയിൽ സപ്ലിമെന്ററി പരീക്ഷയോ റീ അപ്പിയറൻസ് പരീക്ഷയോ ഇല്ല എന്നതാണ് വസ്തുത. ഒരു സെമസ്റ്റർ തോറ്റവർ അടുത്ത ബാച്ചിനൊപ്പം പരീക്ഷ എഴുതുകയാണു ചെയ്യേണ്ടത്. സപ്ലിമെന്ററി പരീക്ഷയ്ക്കു പകരമാണെന്ന വാദവും നിലനിൽക്കില്ല. അക്കാദമിക് കൗൺസിലിന്റെ നിയമങ്ങൾ പ്രകാരമാണ് പരീക്ഷകൾ നടത്തുന്നത്. സംസ്‌കൃത സർവകലാശാലയിലെ അക്കാദമിക് കൗൺസിലിന്റെ നിയമ പ്രകാരം ഇത്തരമൊരു പരീക്ഷയില്ലെന്നു വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

പരീക്ഷ വിവാദമായപ്പോഴാണ് ബിഎ തോറ്റ 22 പേർ എംഎ പഠനം നിർത്തിയത്. പഠനം തുടർന്ന 8 പേരെ പുറത്താക്കിയാണ് സർവകലാശാല തടിയൂരിയത്.ഇ താൽക്കാലിക നടപടിക്കും വിവാദങ്ങളിൽ നിന്ന് സർവ്വകലാശാലയുടെ മുഖം രക്ഷിക്കാനാകില്ല എന്നാണ് നിലവിലെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നുത്