കൊച്ചി: കളമശേരിയിലെ ലീഗിന്റെ സ്ഥാനാർത്ഥിയെ ചൊല്ലി പാർട്ടിയിൽ കലഹം തീരുന്നില്ല.വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ മകൻ വി.ഇ.അബ്ദുൾ ഗഫൂറിനെ സ്ഥാനാർത്ഥിയാക്കിയ തീരുമാനം പുനപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. മങ്കടയിലെ സിറ്റിങ് എംഎൽഎ ടി.എ.അഹമ്മദ് കബീർ കളമശേരിയിൽ സമാന്തര യോഗം വിളിച്ച് ചേർത്തു. അഹമ്മദ് കബീറിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് യോഗത്തിന്റെ ആവശ്യം. വി.ഇ.അബ്ദുൾ ഗഫൂറിന്റെ സ്ഥാനാർത്ഥിത്വം ഒരു രീതിയിലും അംഗീകരിക്കില്ലെന്ന നിലപാടാണ് ഇവർ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ, വി.കെ.ഇബ്രാഹിം കുഞ്ഞ് ഇതെല്ലാം തള്ളിക്കളഞ്ഞു.

കളമശ്ശേരിയിൽ മകൻ വി ഇ അബ്ദുൽ ഗഫൂറിനെ സ്ഥാനാർത്ഥിയാക്കിയത് വിശദമായ ആലോചനയ്ക്ക് ശേഷമെന്ന് ഇബ്രാഹിംകുഞ്ഞ് പ്രതികരിച്ചു. എൽഡിഎഫിൽ നിന്നുള്ളവർ നുഴഞ്ഞ് കയറിയാണ് പ്രതിഷേധം ഉണ്ടാക്കിയത്. പാണക്കാട് നിന്നുള്ള തീരുമാനം മാറ്റിയ ചരിത്രമില്ലെന്നും പാലാരിവട്ടം വിഷയം മകന്റെ ജയത്തെ ബാധിക്കില്ലെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

ജില്ലാ നേതൃത്വം നൽകിയ പേരുകൾ വെട്ടിമാറ്റിയാണ് സംസ്ഥാന കമ്മിറ്റി ഗഫൂറിനെ കളമശ്ശേരിയിൽ സ്ഥാനാർത്ഥിയാക്കിയത്. പാലാരിവട്ടം പാലം അഴിമതി പ്രചാരണ രംഗത്ത് സജീവമാകും എന്നതിനാൽ ഇബ്രാഹിം കുഞ്ഞിനെയോ മകനെയോ സ്ഥാനാർത്ഥിയാക്കരുതെന്ന് ജില്ലാ നേതൃത്വം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്ന

ആരോപണങ്ങൾ നേരിടുന്ന സാഹചര്യത്തിൽ നിലവിലുള്ള സ്ഥാനാർത്ഥിയുമായി തിരഞ്ഞെടുപ്പിനെ നേരിടാനാവില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. മങ്കടയിൽ സീറ്റ് ലഭിക്കാതെ വന്നതോടെ തന്റെ ജന്മനാടായ കളമശേരിയിൽ മൽസരിക്കാമെന്നു കാണിച്ച് അഹമ്മദ് കബീർ പാർട്ടി നേതൃത്വത്തിനു കത്തു നൽകിയിരുന്നു. ഇതു പരിഗണിക്കാതെ വന്നതോടെയാണ് കഴിഞ്ഞ ദിവസം പ്രത്യക്ഷ പ്രതിഷേധവുമായി ഇദ്ദേഹം രംഗത്തെത്തിയത്. കളമശ്ശേരിയിൽ ഇബ്രാഹിംകുഞ്ഞിനെയോ മകൻ അബ്ദുൾ ഗഫൂറിനെയോ സ്ഥാനാർത്ഥിയാക്കരുതെന്ന് പാണക്കാട് ചെന്ന് കണ്ട് ആവശ്യപ്പെട്ടിരുന്നു.

മങ്കടയിൽ രണ്ടു തവണ എംഎ‍ൽഎ.യായ താൻ സീറ്റ് കിട്ടുമെന്ന പ്രതീക്ഷയിൽ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നതായി അഹമ്മദ് കബീർ പറഞ്ഞു. അവിടെ നിന്ന് ഒഴിവാക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. ഇത് അപമാനിക്കലാണെന്നും, പകരമായി കളമശേരിയിൽ പരിഗണിക്കണമെന്ന് ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.