ന്യൂഡൽഹി: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ് ഗുരുതരാവസ്ഥയിൽ. ലഖ്നൗ സഞ്ജയ്ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഐസിയുവിലാണ് അദ്ദേഹം. ഞായറാഴ്ച രാത്രിയോടെ ആരോഗ്യനില വഷളാകുകയായിരുന്നു.

ശനിയാഴ്ച രക്തസമ്മർദ്ദം ഉണ്ടായതിനെ തുടർന്ന് കല്യാൺസിങിന് ഹൃദയാഘാതമുണ്ടായി. ഇതോടെ ആരോഗ്യനില വഷളായി. തുടർന്ന് രാംമനോഹർ ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സഞ്ജയ് ഗാന്ധി ആശുപത്രി ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.

കല്യാൺ സിങ്ങിന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷിച്ചു. കല്യാൺ സിങിന്റെ മകനെ വിളിച്ചാണ് മോദി വിവരം ആരാഞ്ഞത്. കല്യാൺ സിങ്ങിന് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കാൻ പ്രധാനമന്ത്രി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നിർദ്ദേശം നൽകി.

സഞ്ജയ് ഗാന്ധി ആശുപത്രി ഡയറക്ടർ ഡോ. ആർ കെ ധിമാന്റെ നേതൃത്വത്തിൽ 10 അംഗ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് 89 കാരനായ കല്യാൺസിങിനെ ചികിൽസിക്കുന്നത്. ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന രാജസ്ഥാൻ മുൻ ഗവർണർ കൂടിയായ കല്യാൺ സിങിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ തുടങ്ങിയവർ സന്ദർശിച്ചിരുന്നു.