ചെന്നൈ: തമിഴ്‌നാട്ടിൽ അധികാരത്തിൽ എത്തിയാൽ നടപ്പിലാക്കാൻ ജനപ്രിയ പദ്ധതികൾ പ്രഖ്യാപിച്ച് മക്കൾ നീതി മയ്യം നേതാവ് നടൻ കമൽഹാസൻ. എല്ലാ സ്ത്രീകൾക്കും സൗജന്യചികിത്സ ഉറപ്പാക്കുമെന്നത് ഉൾപ്പെടെ സ്ത്രീ സൗഹൃദ പ്രഖ്യാപനങ്ങളാണ് കമൽഹാസന്റേത്. എല്ലാ വീട്ടമ്മമാർക്കും മാസശമ്പളം നൽകുമെന്നും താരം വാ​ഗ്ദാനം ചെയ്യുന്നു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വനിതകൾക്ക് വീട് നിർമ്മിച്ച് നൽകും. വനിതകൾക്കായി എല്ലാ ഗ്രാമങ്ങളിലും തൊഴിലധിഷ്ഠിത ക്ലാസുകൾ സംഘടിപ്പിക്കും. യൂണിഫോം തസ്തികകളിൽ 50 ശതമാനം വനിതാ സംവരണം ഉറപ്പാക്കും. പൊതുവിതരണ സംവിധാനത്തിലൂടെ സാനിറ്ററി നാപ്കിൻ വിതരണം ചെയ്യും. എല്ലാ വീട്ടമ്മമാർക്കും മാസശമ്പളം നൽകും തുടങ്ങിയവയാണ് പ്രഖ്യാപനങ്ങൾ. മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്നും വ്യത്യസ്തമായാണ് താരത്തിന്റെ പ്രഖ്യാപനം.

അതേ സമയം സീറ്റ് വിഭജനത്തിന്റെ പേരിൽ ഡിഎംകെ -കോൺഗ്രസ് സഖ്യത്തിൽ ഭിന്നത തുടരുന്നതിനിടെ കോൺഗ്രസിനെ മൂന്നാം മുന്നണിയിലേക്ക് കമൽ സ്വാഗതം ചെയ്തു. ഒരേ കാഴ്ചപ്പാട് ഉള്ളവർക്ക് പാർട്ടിയിലേക്ക് സ്വാഗതം. ചർച്ചകൾക്കുള്ള വാതിൽ തുറന്ന് തന്നെയാണെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിലാണ് കമൽഹാസൻ മത്സരിക്കാനൊരുങ്ങുന്നത്. ആലന്തൂരും കോയമ്പത്തൂരിലും.

2011ൽ വിജയകാന്തിന്റെ ഡിഎംഡികെ അട്ടിമറി വിജയം നേടിയ ആലന്തൂരും, ഇടത് പാർട്ടികൾക്കും മക്കൾ നീതി മയ്യത്തിനും ശക്തമായ സ്വാധീനമുള്ള കോയമ്പത്തൂർ സൗത്തിലുമാണ് കമൽ ജനവിധി തേടുന്നത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ചിത്രീകരിച്ചാണ് കമൽ വോട്ടുചോദിക്കാൻ ഇറങ്ങുന്നത്. മൂന്നാം മുന്നണിയുടെ ഭാഗമായ ശരത്കുമാറും സ്ഥാനാർത്ഥിയാകും. കോൺഗ്രസിനെ മൂന്നാം മുന്നണിയിലേക്ക് ക്ഷണിച്ച് കമൽഹാസൻ രംഗത്തെത്തിയിരുന്നു.

2016ൽ നൽകിയതിന്റെ പകുതി സീറ്റ് മാത്രമേ സഖ്യത്തിൽ കോൺഗ്രസിന് നൽകാനാകൂ എന്ന നിലപാടിലാണ് ഡിഎംകെ. ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ഉറപ്പ് വരുത്താൻ 180 സീറ്റിൽ ഡിഎംകെ സ്ഥാനാർത്ഥികളെ നിർത്താനാണ് തീരുമാനം. കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണയിൽ ഭരണം സുരക്ഷിതമല്ലെന്നാണ് ഡിഎംകെ വിലയിരുത്തൽ.