ചെന്നൈ: നടനും മക്കൾ നീതി മയ്യം പാർട്ടി സ്ഥാപകനുമായ കമൽഹാസന്റെ കാലിന് നടത്തിയ സർജറി വിജയകരമായി പൂർത്തീകരിച്ചു. ഇന്ന് രാവിലെ ചെന്നൈ ശ്രീ രാമചന്ദ്രാ ആശുപത്രിയിലായിരുന്നു സർജറി. കമൽഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസനാണ് സർജറി വിജയകരമായി പൂർത്തിയാക്കിയ വിവരം അറിയിച്ചത്. അഞ്ച് ദിവസത്തോളം ആശുപത്രിയിൽ ചിലവഴിച്ച ശേഷമായിരിക്കും ഡിസ്ചാർജ്ജ്.

പ്രാർത്ഥനകൾക്കും പിന്തുണയ്ക്കും നന്ദികുറിച്ചുകൊണ്ടാണ് കമൽഹാസനുവേണ്ടി ശ്രുതി ആരോഗ്യ വിവരങ്ങൾ പുറത്തുവിട്ടത്. അച്ഛന്റെ ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുന്നവരോടായാണ് സർജറി വിജയകരമായിരുന്നെന്ന സന്തോഷവാർത്ത താരം പങ്കുവച്ചത്.കുറച്ചുദിവസത്തെ വിശ്രമത്തിന് ശേഷം ആളുകളുമായി സംവധിക്കാൻ അദ്ദേഹം എത്തുമെന്നാണ് ശ്രുതി അറിയിച്ചത്.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു അപകടത്തിൽ കാലിനേറ്റ പരിക്കിന്റെ ചികിത്സയുടെ ഭാഗമാണ് ഇന്ന് നടന്ന സർജറി.വളരെപ്പെട്ടെന്ന് തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മടങ്ങിയെത്തുമെന്ന് വാക്ക് നൽകിയിട്ടാണ് കമൽഹാസൻ ആശുപത്രിയിലേക്ക് തിരിച്ചത്.