കൊച്ചി: രാജ്യാന്തര ചലച്ചിത്ര മേളയുടെ കൊച്ചി എഡിഷനുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളോട് പ്രതികരിച്ചു സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ. തനിക്ക് രാഷ്ട്രീയമുണ്ടെന്ന് സലീം കുമാർ വ്യക്തമാക്കിയിരുന്നു. അതിനാൽ സിനിമ എന്നതിനേക്കാൾ സലീം കുമാറിനെ രാഷ്ട്രീയമായി നേരിടേണ്ടി വന്നു എന്നും കമൽ പറഞ്ഞു. മേളയിലെ ചെറിയ പ്രശ്നങ്ങൾ പോലും വലിയ അപരാധമായാണ് കണ്ടത്. എങ്കിലും താൻ വീഴ്‌ച്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാണെന്നും കമൽ വ്യക്തമാക്കി.

'ചലച്ചിത്ര മേളയെ കുറിച്ചുള്ള വിവാദങ്ങൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. ചെറിയ നോട്ടപ്പിശക് പോലും വലിയ അപരാധമായി വ്യഖ്യാനിക്കുകയായിരുന്നു. രാഷ്ട്രീയമുണ്ടെന്ന് സലീം കുമാർ തന്നെയാണ് പറഞ്ഞത്. അതോടെ സലീം കുമാറിനെ രാഷ്ട്രീയമായി തന്നെ നേരിടേണ്ടി വന്നു. സലീം കുമാർ ഇല്ലെന്ന് ടിനി ടോം തമാശക്ക് പറഞ്ഞതാണ്. മറ്റൊരു പട്ടികിൽ സലീം കുമാറിന്റെ പേരുണ്ടായിരുന്നു. എങ്കിലും വീഴ്‌ച്ചകളുടെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്.'- കമൽ പറഞ്ഞു.

രാജ്യാന്തര ചലച്ചിത്ര മേളയുടെ കൊച്ചി എഡിഷനിൽ നിന്ന് തന്നെ ഒഴിവാക്കിയെന്ന് പറഞ്ഞ് നടൻ സലീം കുമാർ രംഗത്തെത്തിയിരുന്നു. ദേശീയ പുരസ്‌കാര ജേതാക്കൾ ഉൾപ്പെടുന്ന ഉദ്ഘാടന ചടങ്ങിൽ തന്നെ വിളിച്ചില്ലെന്നായിരുന്നു ആരോപണം. തനിക്ക് പ്രായക്കൂടുതൽ ഉള്ളതിനാലാണ് വിളിക്കാത്തതെന്നാണ് അവർ പറയുന്നത്. എന്നാൽ സംഭവത്തിന് പിന്നിൽ രാഷ്ട്രീയമാണെന്നും സലീം കുമാർ വ്യക്തമാക്കിയിരുന്നു. ഉദ്ഘാടനത്തിന് വിളിക്കാത്തതിനാൽ താൻ സമാപന ചടങ്ങിലും പങ്കെടുക്കുന്നില്ലെന്നും സലീം കുമാർ പറഞ്ഞിരുന്നു.

അതേസമയം ഐഎഫ്എഫ്കെ കൊച്ചി ഉദ്ഘാടന ചടങ്ങിൽ നിന്ന് സലീംകുമാറിനെ ഒഴിവാക്കിയിട്ടില്ലെന്ന് കമൽ ഇതിന് മുമ്പും വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയമായി മാറ്റി നിർത്താവുന്ന ആളല്ല സലീംകുമാർ. സലീംകുമാറിനെ ഒഴിവാക്കിക്കൊണ്ട് എറണാകുളത്ത് ഒരു മേള സാധ്യമല്ല. അദ്ദേഹത്തെ വിളിക്കാൻ വൈകിയിട്ടുണ്ടാകും. എന്നാൽ ഒഴിവാക്കിയിട്ടില്ല. സലീംകുമാറിന് ബുദ്ധിമുട്ടു ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടപ്പിക്കും. അദ്ദേഹത്തെ ലിസ്റ്റിൽ ഉൾപ്പെടുത്തിയുണ്ട്. സംഭവത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നുമായിരുന്നു കമലിന്റെ പ്രതികരണം.