തിരുവനന്തപുരം: കനയ്യ കോൺഗ്രസിൽ പോയത് നിർഭാഗ്യകരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പാർട്ടി വിട്ട് പോകില്ലെന്നായിരുന്നു തന്നോട് നേരത്തെ പറഞ്ഞത്. ബിഹാർ ഘടകവുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതെല്ലാം പരിഹരിച്ചതാണ്. എന്നിട്ടും പോകാനുള്ള കാരണം അറിയില്ല. കനയ്യ പാർട്ടിയെ വഞ്ചിച്ചതായി അഭിപ്രായമില്ലെന്നും കാനം പറഞ്ഞു. കനയ്യ പാർട്ടിയെ വഞ്ചിച്ചെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ പ്രതികരിച്ചു. കനയ്യക്കൊപ്പം പാർട്ടി എക്കാലവും നിന്നിട്ടുണ്ട്. കനയ്യ പാർട്ടിയിൽ നിന്ന് സ്വയം പുറത്തു പോവുകയായിരുന്നു. അദ്ദേഹത്തെ പാർട്ടി പദവികളിൽ നിന്ന പുറത്താക്കിയെന്നും ഡി രാജ അറിയിച്ചു.

ഗുജറാത്തിലെ സ്വതന്ത്ര എംഎൽഎ ജിഗ്‌നേഷ് മേവാനിക്കൊപ്പമാണ് കനയ്യ കോൺഗ്രസിൽ ചേർന്നത്. ഇന്ന് എഐസിസി ആസ്ഥാനത്ത് എത്തിയാണ് ഇരുവരും കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.

ജെഎൻയുവിലെ വിദ്യാർത്ഥി യൂണിയനിലൂടെ ഉയർന്നുവന്ന കനയ്യ നിരവധി സമരങ്ങളിലൂടെ ശ്രദ്ധ നേടിയ വിപ്ലവ നേതാവായിരുന്നു. ആസാദി മുദ്രാവാക്യത്തിലൂടെ അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലും ശ്രദ്ധേയനായി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിലെ ബെഗുസരായിൽ മത്സരിച്ച കനയ്യ സിപിഐ ബിഹാർ ഘടകവുമായി കലഹത്തിലായിരുന്നു.

തെരഞ്ഞെടുപ്പിലെ ഓൺലൈൻ ക്രൗഡ് ഫണ്ടിംങ്, പാറ്റ്ന ഓഫീസ് സെക്രട്ടറിയെ മർദ്ദിച്ച സംഭവം, ബിഹാറിലെ ഇപ്പോഴത്തെ നേതൃത്വത്തെ മാറ്റണം എന്നി ആവശ്യങ്ങൾ കനയ്യ ഉന്നയിച്ചിരുന്നു. എന്നാൽ ഈ ആവശ്യങ്ങൾ പാർട്ടി അംഗീകരിച്ചില്ല. ഇത് പാർട്ടി വിരുദ്ധമായിട്ടാണ് സിപിഐ കണ്ടത്. കനയ്യ കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ഉയർന്നപ്പോൾ അനുനയത്തിന് ശ്രമിച്ചിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറിയാക്കണം തെരഞ്ഞടുപ്പ് സമിതി ചെയർമാനാക്കണം എന്നീ ആവശ്യങ്ങൾ നേതൃത്വത്തിന് മുൻപിൽ അദ്ദേഹം വെച്ചിരുന്നു. ഇത് വരുന്ന ദേശീയ കൗൺസലിൽ വിഷയം ചർച്ച ചെയ്യാമെന്ന് അറിയിച്ചതിനിടെയാണ് കനയ്യയുടെ കോൺഗ്രസ് പ്രവേശനം.