ആലപ്പുഴ: എൽഡിഎഫ് ഘടകക്ഷികളെല്ലാം മുന്നണിയിൽ ഉറച്ചു നിൽക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആലപ്പുഴയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻസിപി എൽഡിഎഫിൽ തന്നെയാണ്. മാണി സി.കാപ്പൻ പ്രത്യേക പാർട്ടി ഉണ്ടാക്കിയാണു യുഡിഎഫിലേക്ക് പോയത്. അതിനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. എന്നാൽ പാലായിൽ എൽഡിഎഫിന് ജയം ഉറപ്പാണെന്നും കാനം പറഞ്ഞു.

കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് ഒറ്റയ്ക്കാണു പാലായിൽ ജയിച്ചത്. അന്ന് എതിർത്ത പാർട്ടി കൂടി എൽഡിഎഫിന് ഒപ്പമുണ്ട്. അതിനാൽ ജയിക്കുമെന്നു പറയാൻ വേറെ ഒന്നും ആലോചിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പിഎസ്‌സി നിയമനത്തിൽ സർവകാല റെക്കോർഡ് സ്ഥാപിക്കുവാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞു. 47,000 പുതിയ തസ്തിക സർക്കാർ കൊണ്ടുവന്നു. 1,57 ലക്ഷം പേർക്കു നിയമന ഉത്തരവ് നൽകിയതിനോടൊപ്പം 4443 റാങ്ക് ലിസ്റ്റുകളും പ്രസിദ്ധീകരിച്ചു.

എന്നാൽ യുഡിഎഫ് സർക്കാരിന്റെ കാലത്തു തസ്തിക പോലും മരവിപ്പിച്ചിരുന്നു. കഴിഞ്ഞ 4 വർഷത്തിലേറെയായി തൊഴിലിനു വേണ്ടി സമരം ചെയ്യാത്തവർ ഇപ്പോൾ സജീവമാകുന്നത് മറ്റ് ഉദ്ദേശത്തോടെയാണെന്നു ജനങ്ങൾക്ക് അറിയാമെന്നും ആർ.സുഗതൻ അനുസ്മരണവും ജനപ്രതിനിധികൾക്കുള്ള അനുമോദനവും ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.