തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ നിഷേധാത്മക രാഷ്ട്രീയത്തിന് ജനങ്ങൾ നൽകിയ തിരിച്ചടിയാണ് നിയമസഭാ തെരഞ്ഞെടുപ്പു ഫലമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള നിരന്തരമായ അവഗണനയ്ക്കെതിരായ പ്രതിഫലനം കൂടിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ വൻ വിജയമെന്നു എം എൻ സ്മാരകത്തിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കവേ കാനം പറഞ്ഞു.

കഴിഞ്ഞ അഞ്ചുവർഷക്കാലം ജനങ്ങളോടൊപ്പം നിൽക്കുകയും അവരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് പരിഹാരം കാണുകയും ചെയ്ത ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ജനങ്ങൾ നൽകിയ പ്രതിഫലമാണ് ഈ വിജയം. എൽഡിഎഫിനുവേണ്ടി എല്ലാ വെല്ലുവിളികളെയും നേരിട്ട് പ്രവർത്തിച്ച മുഴുവൻ പ്രവർത്തകർക്കുമായി ഈ വിജയം സമർപ്പിക്കുന്നു.

പ്രതിപക്ഷം പ്രചരിപ്പിച്ച അപവാദങ്ങൾക്കും അഴിച്ചുവിട്ട നുണ പ്രചാരണങ്ങൾക്കും ജനങ്ങൾ ഒരു വിലയും കൽപ്പിച്ചില്ലെന്നു തെരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നു. 35 സീറ്റു ലഭിച്ചാൽ കേരളം ഭരിക്കുമെന്നു സ്വപ്നം കാണുന്നതിന് മര്യാദവേണ്ടെയെന്നും കാനം ചോദിച്ചു. കേന്ദ്രം ഭരിക്കുന്ന കക്ഷി കേരളത്തിൽ സമ്പൂജ്യരായ കാഴ്ചയാണ് കാണുന്നത്. പ്രതിപക്ഷം രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും എന്തെല്ലാം ആക്ഷേപ ശരങ്ങളാണ് സർക്കാരിനെതിരെ അഴിച്ചുവിട്ടത്. അതിനൊന്നും ജനങ്ങൾ വിലകൽപ്പിച്ചില്ല.

ഒറ്റക്കെട്ടായി ജനങ്ങൾക്കൊപ്പം നിന്നു ഇടതു ജനാധിപത്യ മുന്നണി പ്രവർത്തിച്ചതിന്റെ വിജയമാണിത്. ഈ വിജയത്തിന് വഴിയൊരുക്കിയ ജനങ്ങൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി നന്ദി പറയുന്നു. ഒരു തെരഞ്ഞെടുപ്പു മത്സരത്തിൽ ചില സീറ്റുകളിൽ വിജയിക്കുകയും തോൽക്കുകയും ചെയ്യും. അതെല്ലാം ബന്ധപ്പെട്ട കക്ഷികൾ ചർച്ചചെയ്തു ഉചിതമായ തീരുമാനം എടുക്കും. ഒരു നിമിഷ നേരംകൊണ്ട് തെരഞ്ഞെടുപ്പു ഫലം ആകെ വിശകലനം ചെയ്തു ജയപരാജയങ്ങൾ വിലയിരുത്താൻ ഞാൻ ആളല്ലെന്നും കാനം പറഞ്ഞു. യുഡിഎഫ് തകർന്നുകൊണ്ടിരിക്കുകയാണെന്നു അവർ ഇനിയെങ്കിലും മനസിലാക്കണമെന്നു ചോദ്യത്തിനു മറുപടിയായി കാനം കൂട്ടിച്ചേർത്തു.