വിവാദങ്ങൾ കനക്കുന്നതിനിടെ താൻ ലഹരിക്ക് അടിമയാണെന്ന് കങ്കണ റണാവത് വെളിപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. താരം തന്നെ നേരത്തേ ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ബോളിവുഡിൽ പിടിച്ചു നിൽക്കാൻ തന്റെ കഷ്ടപ്പാടുകളും തുടർന്ന് അക്കാലത്ത് മയക്കുമരുന്ന് ഉപയോഗിച്ചതുമാണ് കങ്കണ അഭിമുഖത്തിൽ പറയുന്നത്. ഈ വർഷം മാർച്ചിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

"ഞാൻ വീട്ടിൽ നിന്ന് ഓടിപ്പോയ ഉടൻ, കുറച്ച് വർഷത്തിനുള്ളിൽ ഞാൻ ഒരു സിനിമാതാരവും മയക്കുമരുന്നിന് അടിമയുമായി. എന്റെ ജീവിതത്തിൽ വളരെയധികം കാര്യങ്ങൾ സംഭവിച്ചുകൊണ്ടിരുന്നു. ഞാൻ അത്തരം ആളുകളുടെ കൈകളിൽ അകപ്പെട്ടു. ഇതെല്ലാം സംഭവിച്ചത് ഞാൻ കൗമാരപ്രായത്തിലുള്ളപ്പോൾ തന്നെ. ഞാൻ എത്ര അപകടകാരിയാണെന്ന് ഓർത്ത് നോക്കൂ.., " നവരാത്രയുടെ അഞ്ചാം ദിവസം പോസ്റ്റ് ചെയ്ത വീഡിയോയിൽ അവർ പറയുന്നു. ഒരു അഭിനേതാവെന്ന നിലയിൽ തന്റെ ആദ്യ ദിവസങ്ങളിൽ ഒരു ‘സ്വഭാവ നടൻ' തന്നെ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് കങ്കണ അടുത്തിടെ അവകാശപ്പെട്ടിരുന്നു.

മുംബൈ പൊലീസ് നടിക്കെതിരായ ലഹരിമരുന്ന് കേസുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് വീഡിയോ പുറത്തുവരുന്നത്. മുൻ കാമുകനും നടനുമായ അധ്യായൻ സുമനും കങ്കണ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നെന്ന് മുമ്പ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. 2008 ലെ ഒരു ജന്മദിന പാർട്ടിയിൽ കൊക്കെയ്ൻ ഉപയോ​ഗിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് താൻ കങ്കണയുമായി വലിയ വഴക്കിൽ ഏർപ്പെട്ടുവെന്ന് 2016 ലെ ഒരു അഭിമുഖത്തിൽ കങ്കണയുടെ മുൻ കാമുകൻ അധ്യായൻ സുമൻ പറഞ്ഞിരുന്നു. "2008 മാർച്ചിൽ ലീലയിൽ അവളുടെ ജന്മദിനത്തിൽ അവൾ എല്ലാവരേയും ക്ഷണിച്ചിരുന്നു. അവൾ പറഞ്ഞു ‘നമുക്ക് രാത്രിയിൽ കൊക്കെയ്ൻ ഉപയോ​ഗിക്കാം.' ഞാൻ അവളുമായി മുമ്പ് രണ്ട് തവണ ഹാഷ് പുകവലിച്ചിരുന്നു, അത് ഇഷ്ടപ്പെട്ടില്ല, അതിനാൽ ഞാൻ വേണ്ട എന്ന് പറഞ്ഞു. കൊക്കെയ്ൻ വേണ്ടെന്ന് ഞാൻ പറഞ്ഞതിനാലാണ് ആ രാത്രിയിലെ ഏറ്റവും വലിയ വാദത്തിൽ ഏർപ്പെട്ടതെന്ന് ഞാൻ ഓർക്കുന്നു, "അധ്യായൻ ഡിഎൻഎയോട് പറഞ്ഞിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് കങ്കണയ്‌ക്കെതിരെ കേസെടുക്കാൻ മഹാരാഷ്ട്ര സർക്കാർ പൊലീസിനോട് ആവശ്യപ്പെട്ടത്.

എന്നാൽ ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും അന്വേഷണത്തിനോട് സഹകരിക്കുമെന്നും കങ്കണ അറിയിച്ചത്. കെട്ടിടം പൊളിച്ചത് അടക്കം തനിക്കെതിരായ നടപടികളിൽ പരാതി അറിയിക്കാൻ വൈകീട്ട് നാലരയ്ക്ക് കങ്കണ ഗവർണർ ഭഗത് സിങ് കോശ്യാരിയെ കാണും.

ബോളിവുഡ് താരങ്ങൾക്കെതിരെ മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച ആരോപണങ്ങൾക്കിടെയാണ് വീഡിയോ വീണ്ടും പ്രത്യക്ഷപ്പെട്ടത്. സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നർകോട്ടിക് കണ്ട്രോൾ ബ്യൂറോ ചൊവ്വാഴ്ച റിയ ചക്രബർത്തിയെ അറസ്റ്റ് ചെയ്തിരുന്നു. കേസിലും റിയയ്‌ക്കെതിരെയും കങ്കണ ശബ്ദമുയർത്തിയിട്ടുണ്ട്. ബോളിവുഡിലെ 99% പേരും മയക്കുമരുന്ന് ഉപയോഗത്തിൽ ഏർപ്പെടുന്നുണ്ടെന്ന് അവർ അവകാശപ്പെട്ടു. രവീന ടണ്ടൻ ഉൾപ്പെടെ നിരവധി ബോളിവുഡ് താരങ്ങൾ ഇതിനെതിരെ രം​ഗത്തെത്തുകയും ചെയ്തിരുന്നു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ രാവണനായി ചിത്രീകരിക്കുന്ന മീം പങ്കുവെച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത് രം​ഗത്തെത്തിയിരുന്നു. ഏറ്റവും അടുത്ത സുഹൃത്ത് വിവേക് അഗ്നിഹോത്രി അയച്ചുതന്ന ഈ ചിത്രം എന്നെ വികാരഭരിതയാക്കി എന്ന കുറിപ്പോടെയാണ് കങ്കണ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. പരിക്കേറ്റ് രക്തമൊലിപ്പിച്ചുനിൽക്കുന്ന കങ്കണയുടെ കൈകളിലേക്ക് ശിവജി മഹാരാജ് വാൾ കൈമാറുന്നതാണ് ചിത്രത്തിലുള്ളത്. ഇവർക്ക് പിറകിലായി പത്തുതലകളുള്ള ഉദ്ധവ് താക്കറെയെയും വരച്ചതായി കാണാം. ചിത്രത്തിനൊപ്പം മറാത്തിയിൽ ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. ' അവർ എന്നെ ഭീഷണിപ്പെടുത്തുകയാണെങ്കിൽ ലക്ഷ്മിഭായിയുടെയും വീർ ശിവാജിയുടെയും കാലടികൾ ഞാൻ പിന്തുടരും. ധൈര്യത്തോടെ ഞാൻ മുമ്പോട്ടുപോകും. ജയ് ഹിന്ദ്, ജയ് മഹാരാഷ്ട്ര' കങ്കണ കുറിച്ചു.

ലഹരി ഉപയോഗിച്ചിരുന്നെന്ന് കങ്കണ സമ്മതിക്കുന്ന വീഡിയോ കാണാം..