മുംബൈ: മഹാരാഷ്ട്രാ സർക്കാറുമായി കൊമ്പുകോർത്തതിലൂടെ ദേശീയ ശ്രദ്ധ പടിച്ചു പറ്റിയ നടി കങ്കണ റണ്ണൗത്ത് ആണ് ഇന്ന് മാധ്യമങ്ങളിലെ താരം. തനിക്ക് പറയാനുള്ളവ വെട്ടിത്തുറന്ന് പറഞ്ഞുകൊണ്ട് ബോളിവുഡിലെ ഒതുക്കലുകൾക്കും സ്വജനപക്ഷപാതത്തിനും ലഹരിമാഫിയക്കും എതിരെയുള്ള വിസിൽ ബ്ലോവർ എന്ന പേരിലാണ് അവർ ഇപ്പോൾ അറിയപ്പെടുന്നത്. സുശാന്ത്സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഉണ്ടായ ശക്തമായ ഇടപെടൽ ഇപ്പോൾ അവർക്കെതിരെ കേസുകൾ എടുക്കുന്ന നിലയിലേക്ക് നീങ്ങിയിരിക്കയാണ്.

കങ്കണയുടെ മുംബൈയിലെ കെട്ടിടം അധികൃതർ പൊളിച്ചത് വൻ വിവാദമാണ് ഉണ്ടാക്കിയത്. ഇപ്പോൾ കെട്ടിടം പണിക്ക് നടി ഹൈക്കോടതയിൽനിന്ന് സ്റ്റേ വാങ്ങിയിട്ടുണ്ട്.എന്നും ബിജെപി.ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്ന കങ്കണ മുംബൈയ്ക്കും ശിവസേനക്കും പൊലീസിനുമെതിരേ ശക്തമായ വിമർശനമുന്നയിച്ചതാണ് വിവാദമായത്. മുംബൈയിൽ ജീവിക്കാൻ കഴിയില്ലെന്ന കങ്കണയുടെ പ്രസ്താവനയോടെയാണ് മഹാരാഷ്ട്ര സർക്കാരുമായുള്ള കങ്കണയുടെ തുറന്ന പോര് ആരംഭിക്കുന്നത്.ജീവിക്കാൻ പറ്റാത്ത ഇടമാണെങ്കിൽ ഇവിടെ താമസിക്കേണ്ടതില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് തിരിച്ചടിച്ചു. പിന്നീട് മഹാരാഷ്ട്ര് ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖും ഇതേ നിലപാടെടുത്തു. മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ചാണ് കങ്കണ ഇതിനോട് പ്രതികരിച്ചത്. ഇതോടെ പിന്നീട് വലിയ നിയമയുദ്ധത്തിലേക്ക് ബി.എം.സി. കടക്കുകയായിരുന്നു

അതേസമയം തന്റെ ഓഫീസ് അയോധ്യയിലെ രാമക്ഷേത്രത്തിന് സമാനമാണെന്നാണ് കങ്കണയുടെ വാദം. ലഹരിമരുന്ന് ഉപയോഗിച്ചെന്ന ആരോപണത്തിലും നടിക്കെതിരെ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കങ്കണ തന്നോട് ലഹരിമരുന്ന് ഉപയോഗിക്കാൻ പറഞ്ഞിരുന്നു എന്ന നടിയുടെ മുൻ കാമുകൻ അധ്യായൻ സുമന്റെ വെളിപ്പെടുത്തലിനെ അടിസ്ഥാനമാക്കിയാണ് അന്വേഷണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ശിവസേന എംഎൽഎമാർ നൽകിയ പരാതിയിൽ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.ശിവസേന നേതാക്കളായ സുനിൽ പ്രഭു, പ്രതാപ് സർനായിക് എന്നിവർ അധ്യായൻ സുമന്റെ അഭിമുഖത്തിന്റെ പകർപ്പ് സർക്കാറിന് സമർപ്പിച്ചിരുന്നു.അതേസമയം 'മുംബയ് പൊലീസുമായി സഹകരിക്കുമെന്നും പരിശോധനയ്ക്കായി രക്തസാമ്പിളുകൾ നൽകാൻ തയ്യാറാണെന്നും തനിക്കെതിരെയുള്ള ആരോപണം തെളിയിച്ചാൽ എന്നന്നേക്കുമായി മുംബയ് വിടുമെന്നും' കങ്കണ പ്രതികരിച്ചു.

നടി മുംബൈയിലെത്തിയാൽ ആക്രമിക്കുമെന്ന് ശിവസേന നേതാക്കൾ ഭീഷണിപ്പെടുത്തുന്നത്. കങ്കണയുടെ കാല് തല്ലിയൊടിക്കുമെന്ന് ശിവസേന എംഎൽഎ പ്രതാപ് സർനായിക് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ നാളെ മുബൈയിലെത്തുമെന്ന് കങ്കണ പറയുന്നത്. കങ്കണയുടെ ജീവന് ഭീഷണിയുണ്ട് എന്ന കുടുംബത്തിന്റെ പരാതിക്ക് പിന്നാലെ, കേന്ദ്രസർക്കാർ നടിക്ക് വൈ പ്ലസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. എന്നാൽ കേന്ദ്ര സർക്കാറിന്റെയും ബിജെപിയുടെയും പിന്തുണ കങ്കണക്ക് ഉണ്ട്. അതേസമയം കങ്കണക്ക് ഇത്തരം വിവാദങ്ങളൊന്നും പുത്തരിയല്ലെന്ന് അവരുടെ ജീവിതത്തിലൂടെ കടന്നുപോയാൽ വ്യക്തമാവും. അങ്ങനെ തന്നെയാണ് അവരുടെ സ്വകാര്യ ജീവിതവും

പതിനേഴുകാരിയായ എന്നെ അയാൾ മൃഗീയമായി പീഡിപ്പിച്ചു

ആദ്യത്തെ വിവാദം നടൻ ആദിത്യ പഞ്ചോളിയുമായി ബന്ധപ്പെട്ടുകൊണ്ടുള്ളതാണ്. പ്രസിദ്ധനടി സറീന വഹാബിന്റെ ഭർത്താവായ, തന്നെക്കാൾ ഇരുപതുവയസ്സിന്റെ മൂപ്പുണ്ടായിരുന്ന ആദിത്യയുമായി തനിക്ക് പ്രേമബന്ധം ഉണ്ടായിരുന്ന കാലത്ത്, തന്നെ അയാൾ അകാരണമായി മർദ്ദിച്ചിരുന്നു എന്നും, വീട്ടിൽ പൂട്ടിയിട്ടിരുന്നു എന്നുമൊക്കെ കങ്കണ ആക്ഷേപം ഉന്നയിച്ചിരുന്നു. 'ആദിത്യയോടൊപ്പമുള്ള ബന്ധമാണ് എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസം അനുഭവിച്ച കാലം. എന്റെ അച്ഛന്റെ പ്രായമുണ്ടായിരുന്ന അയാൾ, പതിനേഴുവയസ്സുമാത്രം പ്രായമുണ്ടായിരുന്ന എന്റെ തലക്ക് ആഞ്ഞടിച്ചിട്ടുണ്ട്' എന്നൊക്കെ ഒരിക്കൽ കങ്കണ ഒരു പത്രസമ്മേളനം നടത്തി വെളിപ്പെടുത്തിയിരുന്നു. അതിനു പിന്നാലെ ആദിത്യക്കെതിരെ ഒരു ക്രിമിനൽ കേസും അവർ ഫയൽ ചെയ്യുകയുണ്ടായി.

അടുത്തവിവാദം, 2009 -ൽഅടുത്ത ബോയ്ഫ്രണ്ട് അധ്യയൻ സുമനുമായുള്ള ബന്ധത്തിനിടെ ആയിരുന്നു. 'റാസ് - ദ മിസ്റ്ററി കണ്ടിന്യൂസ്' എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കെയാണ് അവർക്കിടയിൽ റൊമാൻസ് പൊട്ടിമുളയ്ക്കുന്നത്. അന്ന് കങ്കണയുടെ ബോയ്‌ഫ്രെണ്ടിന്റെ അച്ഛനും സുപ്രസിദ്ധ ടെലിവിഷൻ താരവുമായ ശേഖർ സുമൻ, കങ്കണ തന്റെ മകനെ ദുർമന്ത്രവാദം നടത്തി മയക്കിയിരിക്കുകയാണ് എന്നൊരു ആക്ഷേപവുമായി രംഗത്തെത്തി. അധ്യയൻ സുമൻ തന്നെ പിന്നീട കങ്കണയ്ക്കെതിരെ മോശം പരാമർശങ്ങൾ നടത്തി. 'കങ്കണയുമായുള്ള ബന്ധം വളരെയധികം ഇമോഷണൽ ബ്ലാക്ക്‌മെയിലിങ് നിറഞ്ഞ ഒന്നായിരുന്നു. ഒരു പുരുഷനെ ഉപയോഗിച്ച്, ദുരുപയോഗം ചെയ്ത്, ആവശ്യം കഴിഞ്ഞാൽ ചവറുപോലെ വലിച്ചെറിയേണ്ടത് എങ്ങനെ എന്ന് കങ്കണയ്ക്ക് നല്ലപോലെ അറിയാം.' എന്നാണ് അന്ന് സുമൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

വികാസ് ബെഹലിനെതിരെ മീടു

2010 -ൽ 'വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്ത് കങ്കണ റണൗട്ട് അതിലെ നായകനടൻ അജയ് ദേവ്ഗണുമായി പ്രേമബന്ധത്തിലാണ് എന്നൊരു ഗോസിപ്പ് ബോളിവുഡിൽ ഉയർന്നുവന്നു. പിന്നീട് ഒരു ഇന്റർവ്യൂവിൽ, 'ഞാൻ ഒരിക്കലും വിവാഹിതനായ ഒരാളുമായി പ്രേമബന്ധത്തിൽ ഏർപ്പെടാൻ പാടില്ലായിരുന്നു. അത് എന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റാണ്' എന്നൊരു പരാമർശം അന്ന് കങ്കണയുടെ ഭാഗത്തുനിന്നുണ്ടായി.

കങ്കണയും നായക നടന്മാരും തമ്മിലുള്ള വിവാദങ്ങൾ പിന്നെയും തുടർന്നുകൊണ്ടിരുന്നു. 2013 -ൽ കൃഷ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഋത്വിക് റോഷനുമായി അവർ ഒരു റിലേഷൻഷിപ്പിൽ ആയി എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇക്കാര്യം ഋത്വിക് റോഷൻ പാടെ നിഷേധിച്ചിട്ടുണ്ട് എങ്കിലും, 'അത് എന്നെ സംബന്ധിച്ചിടത്തോളം ഒരു അടഞ്ഞ അധ്യായമാണ് ' എന്നായിരുന്നു അന്ന് കങ്കണയുടെ ട്വീറ്റ്. 'നിങ്ങൾ പറയുന്ന ആ നടിയെ പ്രേമിക്കുന്നതിലും ഭേദം പോപ്പിനെ പ്രേമിക്കുന്നതാണ്' എന്ന് ഋത്വിക്കിന്റെ അടുത്ത ട്വീറ്റ്. അങ്ങനെ ഒന്നും രണ്ടും പറഞ്ഞു തുടങ്ങിയ സോഷ്യൽ മീഡിയയിൽ ഉണ്ടായ തർക്കങ്ങൾ ഒടുവിൽ നിയമ പോരാട്ടത്തിലാണ് ചെന്നവസാനിച്ചത്.

കങ്കണയും നായക നടന്മാരും തമ്മിലുള്ള വിവാദങ്ങൾ പിന്നെയും തുടർന്നുകൊണ്ടിരുന്നു. 2013 -ൽ കൃഷ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഋത്വിക് റോഷനുമായി അവർ ഒരു റിലേഷൻഷിപ്പിൽ ആയി എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.ബോളിവുഡിലെ സ്വജനപക്ഷപാതത്തിന്റെ പേരിൽ കരൺ ജോഹറുമായി, കങ്കണ ഉണ്ടാക്കിയിട്ടുള്ള വിവാദങ്ങൾ ഏറെ കോലാഹലം സൃഷ്ടിച്ചവയാണ്. ബോളിവുഡിൽ ഇന്ന് നിലനിൽക്കുന്ന നെപ്പോട്ടിസത്തിന്റെ ഉത്തരവാദികളിൽ പ്രധാനി കരൺ ജോഹർ ആണെന്നായിരുന്നു കങ്കണയുടെ ആക്ഷേപം. 'എന്നെങ്കിലും എന്റെ ഒരു ബയോപിക് ഇറങ്ങിയാൽ നിങ്ങളായിരിക്കും അതിലെ മൂവി മാഫിയക്കാരന്റെ റോളിൽ ' എന്ന കരൺ ജോഹറിനെപ്പറ്റിയുള്ള കങ്കണയുടെ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചു.'ക്വീൻ' സംവിധായകൻ വികാസ് ബെഹലിനെതിരെ ഒരു മീടു ആക്ഷേപവും കങ്കണയുടെ ഭാഗത്തുനിന്നുണ്ടായി. 'കണ്ടുമുട്ടുമ്പോഴൊക്കെ വികാസ് എന്റെ കഴുത്തിൽ മുഖമമർത്തി മൂക്കുകൊണ്ട് എന്റെ ഗന്ധം വലിച്ചെടുക്കാൻ ശ്രമിച്ചിരുന്നു. എന്റെ സുഗന്ധം അയാൾക്ക് ഏറെ ഇഷ്ടമാണ് എന്നാണ് പറഞ്ഞിരുന്നത്. അയാളുടെ ആലിംഗനത്തിൽ നിന്ന് മോചിതനാകണമെങ്കിൽ കുറച്ചധികം പ്രയാസപ്പെടേണ്ടി വന്നിരുന്നു എനിക്ക്. ' എന്നായിരുന്നു കങ്കണ അതേപ്പറ്റി പറഞ്ഞത്.

എന്നും തീവ്ര ദേശീയതക്ക് ഒപ്പം

കഴിഞ്ഞ കുറച്ചുകാലമായി തീവ്രദേശീയതയുടെ പതാകാവാഹകയാണ് കങ്കണ. ശബാന ആസ്മിയെയും ജാവേദ് അക്തറിനെയും ഒക്കെ കണക്കറ്റ് പരിഹസിച്ചുകൊണ്ട് അവർ പലതവണ വളരെ രൂക്ഷമായിത്തന്നെ പ്രതികരിച്ചിട്ടുണ്ട്. 'ജഡ്ജ്മെന്റൽ ഹേ ക്യാ' എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ കങ്കണയും ഒരു പത്രപ്രവർത്തകനും തമ്മിലുണ്ടായ വാക് തർക്കവും ഏറെ വിവാദാസ്പദമായ ഒന്നായിരുന്നു.

ബോളിവുഡിലെ തുടക്ക കാലത്ത് ഒരു സ്വഭാവ നടനിൽ നിന്നും ഉണ്ടായ ദുരനുഭവം നടി കങ്കണ തുറന്നു പറഞ്ഞു. ഒരു സഹനടൻ തനിക്ക് മയക്കുമരുന്ന് നൽകുകയും ദുരുപയോഗം ചെയ്‌തെന്നുമാണ് കങ്കണ പറയുന്നത്.16-ാം വയസ്സിൽ മണാലിയിൽ നിന്നും മുംബൈയിലേക്ക് വന്ന തന്റെ സ്വയം സംരക്ഷകനായി ഇയാൾ മാറുകയും പിന്നീട് നിരന്തരമായി തന്നെ ശല്യപ്പെടുത്തിയെന്നുമാണ് കങ്കണ പറയുന്നത്.

മുംബൈയിൽ തന്റെ ഒപ്പം താമസിച്ചിരുന്ന ബന്ധുവുമായി സൗഹൃദം ഉണ്ടാക്കുകയും പിന്നീട് ഇവരെ ഒഴിവാക്കി തന്നെ വീട്ടിൽ പൂട്ടിയിട്ടെന്നും കങ്കണ പറയുന്നു.'അയാൾ എന്റെ ആന്റിയുമായി കലഹത്തിലാവുകയും അവരെ പുറത്താക്കുകയും ചെയ്തു. എന്നാൽ എന്നെ ആ വീട്ടിൽ പൂട്ടിയിട്ടു. ഞാനെന്ത് ചെയ്താലും അയാളുടെ സ്റ്റാഫുകൾ അപ്പപ്പോൾ ആയാൾക്കു വിവരം നൽകിക്കൊണ്ടിരുന്നു. എനിക്കിതൊരു വീട്ടു തടങ്കൽ പോലെ അനുഭവപ്പെട്ടു.

' അയാൾ എന്നെ പാർട്ടികൾക്കു കൊണ്ടു പോയി. ഒരിക്കൽ വല്ലാതെ കൂടിയ സമയത്ത് ഞങ്ങൾ തമ്മിൽ അടുത്തു. ഇത് ഞാൻ ബോധപൂർവം ചെയ്തതല്ലെന്ന് പിന്നീട്് മനസ്സിലായി. എനിക്ക് വലിയ അളവിൽ ഡ്രിങ്ക്‌സ് നൽകിയിരുന്നു,''ഈ സംഭവം ഒരാഴ്ചയ്ക്കുള്ളിൽ അയാളെന്റെ സ്വയം പ്രഖ്യാപിത ഭർത്താവായി. നിങ്ങളെന്റെ കാമുകനല്ലെന്ന് പറഞ്ഞാൽ അയാളെന്നെ ചെരുപ്പ് കൊണ്ട് തല്ലുമായിരുന്നു,' കങ്കണ പറഞ്ഞു.ദുബായിൽ നിന്നുള്ള ചിലരുമായുള്ള മീറ്റിംഗുകളിൽ അയാൾ തന്നെ കൊണ്ടു പോയെന്നും തന്നെ ഇവരുടെ ഇടയിൽ തനിച്ചാക്കി ഇയാൾ പോവുമായിരുന്നെന്നും തന്നെ ദുബായിലേക്ക് കടത്തുകയാണോ എന്ന് ഭയപ്പെട്ടിരുന്നതായും കങ്കണ പറഞ്ഞു.