ബെംഗളൂരു: വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയവെ മസ്തിഷ്‌ക മരണം സംഭവിച്ച ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവായ കന്നഡ നടൻ സഞ്ചാരി വിജയിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബാംഗങ്ങൾ സന്നദ്ധരാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ബെംഗളുരു എൽ ആൻഡ് ടി സൗത്ത് സിറ്റിയിലെ ജെ.പി. നഗർ സെവൻത് ഫേസിൽവച്ചാണ് ശനിയാഴ്ച രാത്രി അപകടം നടന്നത്. ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് റോഡിൽ തെന്നിമാറിയതാണ് അപകടത്തിന് കാരണമായത്. അപകടത്തിൽ സഞ്ചാരി വിജയ്യുടെ തലയ്ക്കാണ് സാരമായി പരിക്കേറ്റത്. തലച്ചോറിൽ രക്തം കട്ടപിടിച്ചിട്ടുള്ളതിനാൽ അടിയന്തരമായി ശസ്ത്രക്രിയ ചെയ്തു. എന്നാൽ നിലഗുരുതരമായി. ബൈക്ക് ഓടിച്ചിരുന്ന വിജയ്യുടെ സുഹൃത്ത് നവീനും ചികിത്സയിലായിരുന്നു.

'നാനു അവനല്ല അവളു' എന്ന ചിത്രത്തിലൂടെയാണ് സഞ്ചാരി വിജയ് ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത്. ചിത്രത്തിൽ ഒരു ട്രാൻസ്ജെൻഡർ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിലടക്കം ഒട്ടനവധി ചലച്ചിത്ര മേളകളിൽ ചിത്രം പ്രദർശിപ്പിക്കുകയും മികച്ച അഭിപ്രായം നേടുകയും ചെയ്തിരുന്നു.