കണ്ണൂർ:സിപിഎം അനുഭാവിയുടെയും എസ്.ഡി.പി ഐ പ്രവർത്തകന്റെയും ഇരുചക്ര വാഹനങ്ങൾ അഗ്നിക്കിരയാക്കിയ സംഭവത്തിന് പിന്നാലെ ഞായറാഴ്‌ച്ച പുലർച്ചെ വീണ്ടും വാഹനങ്ങൾ തീവച്ച് നശിപ്പിച്ചു.

യുവമോർച്ച മുൻ മണ്ഡലം പ്രസിഡന്റ് കണ്ണപുരം പൂങ്കാവിലെ ആരംഭൻ വീട്ടിൽ ജിജിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കെ.എൽ 13 വി 4466 നമ്പർ ബുള്ളറ്റും സഹോദരൻ ജോഷിയുടെ കെ.എൽ 13 വി 9573 നമ്പർ സ്വകാര്യ ഓട്ടോയുമാണ് തീവെച്ച് നശിപ്പിച്ചത്. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം.

ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ തീയും പുകയും ഉയരുന്നതു കണ്ട് പുറത്തേക്കിറങ്ങിയപ്പോഴാണ് മുറ്റത്ത് നിർത്തിയിട്ട ബുള്ളറ്റ് കത്തുന്നത് കണ്ടത്. ജിജിന്റെ സഹോദരൻ ജോഷി ഉപയോഗിക്കുന്ന ഓട്ടോയുടെ സീറ്റുകൾ ഉൾപ്പെടെ കത്തുന്നത് വെള്ളമൊഴിച്ച് കെടുത്തിയതിനാൽ ഭാഗികമായി കത്തിനശിച്ച നിലയിലാണ്.

വിവരമറിഞ്ഞ് ഡി.വൈ.എസ്‌പി പി.പി സദാനന്ദൻ, കണ്ണപുരം ഇൻസ്പെക്ടർ കെ.അനിൽകുമാർ, എസ്‌ഐ വി.ആർ വിനീഷ് എന്നിവർ സംഭവ സ്ഥലത്തെത്തി. സംഘർഷം നിലനിൽക്കുന്നതിനാൽ പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പുലർച്ചെ 3.30ഓടെ കണ്ണപുരത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ട പൾസർ ബൈക്കും സ്‌കൂട്ടിയും തീവച്ച് നശിപ്പിച്ച സംഭവമുണ്ടായിരുന്നു.

ഇതിന്റെ തുടർച്ചായാണ് ഇന്നത്തെ അതിക്രമം. സംഭവത്തിൽ ഇന്നലെ ചെറുകുന്നിൽ പോപ്പുലർ ഫ്രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.