കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ ചാപ്പാത്തി കൗണ്ടറിൽ നിന്നും 194 ലക്ഷം കവർന്ന കേസിൽ അന്വേഷണം വഴിമുട്ടി. ഇതിനു ശേഷം കോവിഡ് പ്രതിസന്ധി ജയിലിനെയും പൊലീസിനെയും വരിഞ്ഞു മുറുക്കിയതാണ് കേസന്വേഷണത്തിന്റെ ഗതിവേഗം കുറയാൻ കാരണം. ഇപ്പോൾ അന്വേഷണം പൂർണമായി നിലച്ചിരിക്കുകയാണ്.

അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ കവാടത്തിന് മുൻപിൽ കവർച്ച നടന്നതുമായി ബന്ധപ്പെട്ട് ജയിൽ ഡി.ജി.പിയടക്കം ജയിൽ സൂപ്രണ്ടിനോട് റിപ്പോർട്ട് തേടിയിരുന്നു. ഈ സാഹചര്യത്തിൽ ജയിൽ അധികൃതരുടെ പരാതിയിൽ എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടാനാണ് പൊലീസ് ശ്രമിച്ചത് സെൻട്രൽ ജയിലിൽ തടവുകാരായിരുന്ന രണ്ട് മുൻ മോഷ്ടാക്കളെ ചുറ്റിപ്പറ്റിയാണ് പൊലീസ് അന്വേഷണം നടത്തിയത്.

ഇവർ വയനാട് ജില്ലയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അവിടെയെത്തിയെങ്കിലും പ്രതികൾ കടന്നു കളയുകയായിരുന്നു. എന്നാൽ പിന്നീട് സംസ്ഥാനത്ത് കോവിഡ് പിടിമുറുക്കിയതോടെ പൊലീസിന് അന്വേഷണം നിർത്തിവയ്‌ക്കേണ്ടി വന്നു. എന്നാൽ തീക്കട്ടയിൽ ഉറുമ്പരിച്ചതു പോലെ അതീവ സുരക്ഷയുള്ള ജയിലിൽ മോഷണം നടന്നിട്ടും വകുപ്പ് അധികൃതർ ലാഘവത്തോടെയാണ് സംഭവത്തെ കാണുന്നതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

അശ്രദ്ധമായി പണം സൂക്ഷിച്ചതിന് ഉദ്യോഗസ്ഥർക്കെതിരെ ജയിൽ വകുപ്പിന്റെ ഭാഗത്തു നിന്നും നടപടിയൊന്നുമുണ്ടായിട്ടില്ല. ഉദ്യോഗസ്ഥരുടെ അശ്രദ്ധയിൽ ജയിൽ വകുപിന് നഷ്ടമായ പണം ഉത്തരവാദിത്വപെട്ട ഉദ്യോഗസ്ഥരിൽ നിന്നും തിരിച്ചു പിടിക്കുന്നതാണ് കീഴ് വഴക്കം. എന്നാൽ ഇതുവരെ അതിനുള്ള നടപടിയെടുത്തിട്ടില്ല.

കഴിഞ്ഞ ഏപ്രിൽ 21 ന് രാത്രിയാണ ജയിൽ വളവിലെ ഫ്രീഡം ഫുഡ് കൗണ്ടറായി പ്രവർത്തിക്കുന്ന ചപ്പാത്തി യൂനിറ്റിൽ നിന്നും മോഷണം നടന്നത്. ഭക്ഷ്യോൽപ്പന്നങ്ങൾ വിറ്റു ലഭിക്കുന്നതുകയാണ് മേശയ്ക്കുള്ളിൽ പൂട്ടാതെ സൂക്ഷിച്ചിരുന്നത് അന്നേ ദിവസം രാത്രി കനത്ത ഇടിയും മഴയുമുണ്ടായിരുന്നു. ഇതുകാരണം ജയിൽ വളപ്പിൽ വൈദ്യുതി ബന്ധമറ്റിരുന്നു. ഈ സാഹചര്യത്തിലാണ് മോഷണം നടന്നത്. ജയിലിൽ മോഷണം നടന്നതിന്റെ സി.സി.ടി. വി ദൃശ്യം പുറത്തു വന്നുവെങ്കിലും കവർച്ച നടത്തിയയാളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.