കണ്ണുർ: എന്തൊരു കഷ്ടമാണിത്. പുറത്തിറങ്ങിയാൽ തുണി പൊക്കി കാണിക്കും. നാണക്കേടു കൊണ്ടു ജീവിക്കാനാവുന്നില്ല .. പരിയാരത്തെ കണ്ണുർ മെഡിക്കൽ കോളേജിൽ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന വിദ്യാർത്ഥിനികളുടെ പരിദേവന മാണിത്.

കണ്ണുർ മെഡിക്കൽ കോളജിന്റെ വനിതാ ഹോസ്റ്റലിന് സമീപം ഒരു ഞരമ്പ് രോഗി നഗ്‌നതാ പ്രദർശനം നടത്താൻ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും പൊലിസ് നടപടിയെടുക്കുന്നില്ലെന്നാണ് വിദ്യാർത്ഥിനികളുടെ പരാതി.

പല തവണയായി സംഭവം നടന്നതോടെ കോളജ് അധികൃതർക്കും പൊലീസിലും പരാതി നൽകിയിട്ടും അവഗണിക്കുന്ന സ്ഥിതിയാണെന്നും ഒരു സുരക്ഷയും ഇല്ലാതെയാണ് ഇവിടെ പഠിക്കുന്നതെന്നും വിദ്യാർത്ഥിനികൾ ആരോപിക്കുന്നു. മെഡിക്കൽ കോളജ് ഹോസ്റ്റലിന് ചുറ്റുമതിലില്ലാത്തത് ആശങ്കയുണ്ടാക്കുന്നുറോഡിനിരുവശവും കാടാണ്. പുറത്തു നിന്ന് ആർക്ക് വേണമെങ്കിലും ഇവിടെ എന്തും ചെയ്യാമെന്ന അവസ്ഥയാണെന്ന് മെഡിക്കൽ വിദ്യാർത്ഥിനികൾ പറയുന്നു

പകൽനേരങ്ങളിൽ സ്‌കൂട്ടറിൽ എത്തിയ ആളാണ് പല തവണയായി വനിതാ ഹോസ്റ്റലിന് മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തിയത്. ഹോസ്റ്റൽ വാർഡൻ കോളജ് അധികൃതർക്കും പൊലീസിലും പരാതി നൽകിയെങ്കിലും ഒരു ഇടപെടലും ഉണ്ടായില്ല. സംഭവം എല്ലാം പകൽ സമയത്താണ് നടന്നത് എന്നതിനാൽ ഇവിടെ പഠിക്കാനും യാത്ര ചെയ്യാനും വരെ പേടി ഉണ്ടാകുന്ന അവസ്ഥയാണെന്ന് വിദ്യാർത്ഥിനികൾ പറയുന്നു.