ലഖ്‌നൗ: സുഹൃത്തിന്റെ ഭാര്യയെ സൈനിക ഉദ്യോ​ഗസ്ഥൻ ബലാത്സം​ഗം ചെയ്തതായി പരാതി. ഉത്തർപ്രദേശിലാണ് സംഭവം. പാർട്ടിക്കിടെ സുഹൃത്തിന് മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയ ശേഷം റഷ്യൻ സ്വദേശിയായ യുവതിയെ കേണൽ ബലാൽസംഗം ചെയ്തതെന്നാണ് പരാതി. കാൺപൂരിലെ കൻറോൺമെൻറ് പൊലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയത്.

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. ലഫ്റ്റനന്റ് കേണൽ പദവിയിൽ നിന്ന് കേണലായി സ്ഥാനക്കയറ്റം കിട്ടിയത് ആഘോഷിക്കാൻ സൈനിക ഓഫീസർ ശനിയാഴ്ച ഓഫീസർമാരുടെ മെസ്സിൽ പാർട്ടി നടത്തിയിരുന്നു. സുഹൃത്തിനെയും അദ്ദേഹത്തിന്റെ റഷ്യൻ വംശജയായ ഭാര്യയെും ചടങ്ങിന് ക്ഷണിച്ചു. ഇവിടെ വെച്ച് കേണൽ, തന്റെ സുഹൃത്തിന് മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകി. സുഹൃത്ത് ബോധര​ഹിതനായതോടെ ഇയാൾ യുവതിയെ ബലാത്സം​ഗം ചെയ്യുകയായിരുന്നു.

പീഡനം എതിർത്തപ്പോൾ തന്നെ ക്രൂരമായി മർദ്ദിച്ചുവെന്ന് യുവതി പരാതിയിൽ പറയുന്നു. കഴിഞ്ഞ 10 വർഷമായി ഭർത്താവിനൊപ്പം ഇന്ത്യയിൽ താമസിച്ച് വരുകയായിരുന്നു റഷ്യൻ സ്വദേശിയായ യുവതി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പരാതി നൽകിയതിന് പിന്നാലെ കേണൽ ഒളിവിൽപോയി. ഒളിവിൽ പോയ കേണലിനായി വിവിധ സംഘങ്ങളായി പൊലീസ് തിരച്ചിൽ നടത്തിവരികയാണ്.