കോഴിക്കോട്: കാരാട്ട് ഫൈസൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക നൽകി. കൊടുവള്ളി നഗരസഭയിലെ 15ാം ഡിവിഷൻ ചുണ്ടപ്പുറത്ത് നിന്ന് തന്നെയാണ് കാരാട്ട് ഫൈസൽ മത്സരിക്കുന്നത്. കൊടുവള്ളിയിലെ ജനങ്ങൾ തനിക്കൊപ്പമാണെന്ന് പത്രിക നൽകിയ ശേഷം കാരാട്ട് ഫൈസൽ മാധ്യമങ്ങളോട് പറഞ്ഞു.

സ്വർണക്കള്ളക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്ത കാരാട്ട് ഫൈസലിന്റെ സ്ഥാനാർത്ഥിത്വം വിവാദമായതിനെ തുടർന്ന് ഫൈസലിനെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് നീക്കി പകരം ഐഎൻഎൽ നഗരസഭാ ജനറൽ സെക്രട്ടറി ഒപി റഷീദിനോട് മത്സരിക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ മത്സര രംഗത്ത് നിന്ന് പിന്മാറേണ്ടെന്ന് ഫൈസൽ തീരുമാനിക്കുകയായിരുന്നു.

ആരോപണങ്ങളുടെ നിഴലിൽനിന്ന വ്യക്തിയെ പൊതുജനവികാരമോ വിവാദങ്ങളോ മാനിക്കാതെ വീണ്ടും സ്ഥാനാർത്ഥിയാക്കിയത് സംസ്ഥാനതലത്തിൽ ചർച്ചയായതോടെയാണ് സിപിഎം നേതൃത്വം ഫൈസലിനോട് മത്സര രംഗത്ത് നിന്നും മാറാൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കാരാട്ട് ഫൈസൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് വളരെ നേരത്തെ തന്നെ തുടക്കം കുറിക്കുകയും ചെയ്തിരുന്നു.

ഫൈസൽ മത്സരരംഗത്ത് എത്തിയതോടെ ഐഎൻഎൽ സ്ഥാനാർത്ഥി ഡമ്മി സ്ഥാനാർത്ഥിയായെന്നാണ് രാഷ്ട്രീയ എതിരാളികൾ ചൂണ്ടിക്കാട്ടുന്നത്. ആദ്യ ഘട്ടത്തിൽ തന്നെ ഫൈസലിന്റെ സ്ഥാനാർത്ഥിത്വം എതിരാളികൾ വലിയ വിവാദമാക്കിയതോടെയാണ് ഫൈസലിനെ നീക്കണമെന്ന് സിപിഎം ഐഎൻഎല്ലിനോട് ആവശ്യപ്പെട്ടത്.